ഐആർസിടിസി അഴിമതിക്കേസ്: ലാലുവിനെയും കുടുംബാംഗങ്ങളെയും വിചാരണ ചെയ്യാൻ അനുമതി
Mail This Article
പട്ന∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കും എതിരായ ഐആർസിടിസി അഴിമതി കേസിൽ വിചാരണ നടപടികളിലേക്കു കടക്കാൻ ഡൽഹി ഹൈക്കോടതി സിബിഐക്ക് അനുമതി നൽകി. കേസിൽ 2018ൽ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും പ്രതികൾക്കെതിരായ കുറ്റം ചുമത്തുന്നതിനായുള്ള വാദം തുടങ്ങിയിരുന്നില്ല.
ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങി 11 പേരാണ് കേസിലെ പ്രതിപ്പട്ടികയിൽ. റെയിൽവേ ഉദ്യോഗസ്ഥരായ മൂന്നു പ്രതികൾ 2019ൽ വിചാരണ നടപടികൾക്കെതിരെ കോടതിയെ സമീപിച്ചതിനാൽ തുടർ നടപടികൾ തടസപ്പെട്ടിരുന്നു. പ്രോസിക്യൂഷൻ അനുമതിയില്ലാതെയാണു കേസെടുത്തതെന്നായിരുന്നു തടസവാദം. പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നു അറ്റോർണി ജനറൽ 2020 മാർച്ചിൽ നിയമോപദേശം നൽകിയിരുന്നു.
ഐആർസിടിസി അഴിമതിയിൽ 2017ലാണ് സിബിഐ കേസെടുത്തത്. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ഐആർസിടിസി കരാറുകൾ അനുവദിക്കുന്നതിനു പകരമായി ലാലു കുടുംബാംഗങ്ങൾക്ക് നിസാര വിലയ്ക്ക് ഭൂമി കൈമാറിയെന്നതാണ് കേസ്.
English Summary: IRTC Scam: CBI Gets Permission From Delhi HC for Trial