പട്ടാമ്പി ∙ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുമെന്നും പിന്തുണയുണ്ടെന്നും ശശി തരൂർ എംപി. വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും തരൂർ അറിയിച്ചു. 2 പതിറ്റാണ്ടിനു ശേഷമാണു കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
‘‘രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽനിന്നും പിന്തുണയുണ്ട്. കേരളത്തിൽനിന്നും പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷ. പത്രിക നല്‍കിക്കഴിഞ്ഞാല്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണവും കൂടും.’’– തരൂർ മാധ്യമങ്ങളോടു പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ പട്ടാമ്പിയിലെത്തിയ ശശി തരൂർ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുൾപ്പെടെ രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തെന്നാണു സൂചന. പട്ടാമ്പിയിലെ വിശ്രമകേന്ദ്രത്തിലായിരുന്നു കൂടിക്കാഴ്ച.
നിലവിൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും മാത്രമാണു മത്സര രംഗത്തുള്ളതെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാനാർഥികൾ വന്നേക്കുമെന്നാണു സൂചന. ആർക്കും മത്സരിക്കാമെന്നു പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി വ്യക്തമാക്കി. ഈ മാസം 30 വരെ പത്രിക സമർപ്പിക്കാം.
ഇതിനിടെ, മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുത്തതോടെ രാജസ്ഥാനിൽ പ്രതിസന്ധി രൂക്ഷമായി. ഗെലോട്ടിനെ മുഖ്യമന്ത്രിപദത്തിൽ തുടരാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഭൂരിഭാഗം പേർ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് എംഎൽഎമാരുടെ ആവശ്യം. നിര്‍ണായകഘട്ടത്തില്‍ ഗെലോട്ട് പാര്‍ട്ടിയെ അപമാനിച്ചെന്നും എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് ഗെലോട്ടിനെ മാറ്റണമെന്നും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
English Summary: Shashi Tharoor MP about Congress Presidential election