ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥിയെ തീരുമാനിക്കാൻ തിരക്കിട്ട ചർച്ചകളുമായി ഹൈക്കമാൻഡ്. പ്രവർത്തക സമിതി അംഗം എ.കെ.ആന്റണിയെ ഡൽഹിക്ക് വിളിപ്പിച്ചു. സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തി. കോൺഗ്രസ് അധ്യക്ഷയുമായി കൂടിക്കാഴ്ചയ്ക്കാണ് സച്ചിൻ എത്തിയത്. എന്നാൽ ഇതുവരെ ഒരു കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടില്ലെന്ന് അദ്ദേഹവുമായ അടുത്ത വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയിൽ മന്ത്രിമാർ യോഗം ചേരുന്നു. നേതൃത്വപ്രതിസന്ധി ചർച്ച ചെയ്യാനാണു യോഗമെന്നാണു റിപ്പോർട്ട്. സോണിയ ഗാന്ധി ഗെലോട്ടുമായി ഫോണിൽ സംസാരിച്ചെന്ന റിപ്പോർട്ടിനു പിന്നാലെയാണു യോഗം. എംഎൽഎമാരുടെ നീക്കത്തിൽ പങ്കില്ലെന്നു ഗെലോട്ട് സോണിയയെ അറിയിച്ചതായും സൂചനയുണ്ട്.

തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. രാജസ്ഥാനിലെ നാടകീയ നീക്കങ്ങൾ സംബന്ധിച്ച റിപ്പോർട്ട്, നിരീക്ഷകർ അധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിക്കും. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാർഥിയാക്കി മുന്നോട്ടു പോയാൽ എതിരായി നാമനിർദേശ പത്രിക നൽകാനാണു സച്ചിൻ പൈലറ്റിന്റെ നീക്കം. ഇതിനു പുറമെ പ്രവർത്തക സമിതി അംഗങ്ങളും ഗെലോട്ടിനെ സ്ഥാനാർഥിയാക്കുന്നതിനെ എതിർത്തതോടെയാണു ഹൈക്കമാൻഡ് മാറി ചിന്തിച്ചത്. അതിനിടെ, പ്രവർത്തക സമിതി അംഗമായ എ.കെ. ആന്റണിയെ ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. 

കമൽനാഥും ദിഗ്‌വിജയ് സിങുമാണ് പരിഗണിക്കുന്നവരിൽ മുന്നിൽ. പട്ടിക ജാതി വിഭാഗത്തിൽ നിന്നാണെങ്കിൽ മുകുൾ വാസ്നിക്കോ മല്ലികാർജുൻ ഖാർഗെയോ സുശീൽ കുമാർ ഷിൻഡെയോ വന്നേക്കും. പവൻ കുമാർ ബെൻസൽ നാമനിർദേശ പത്രിക കൈപറ്റിയിട്ടുണ്ടെങ്കിലും മത്സരിക്കുന്നില്ലെന്നാണു പറയുന്നത്. ആർക്കു വേണ്ടിയാണ് പത്രിക വാങ്ങിയതെന്നു വ്യക്തമല്ല.

പ്രവർത്തക സമിതി അംഗങ്ങളുടെ അഭിപ്രായം കൂടി തേടുന്നതിന്റെ ഭാഗമായാണ് എ.കെ. ആന്റണിയെ വിളിപ്പിച്ചിട്ടുള്ളത്. നാളെയാണ് സോണിയ ഗാന്ധി - എ.കെ ആന്റണി കൂടിക്കാഴ്ച. അതേസമയം രാജസ്ഥാനിൽ ഗെലോട്ടിന്റെ അറിവോടെ നടന്ന സംഭവവികാസങ്ങൾ അച്ചടക്ക ലംഘനമാണെന്നാണ് എഐസിസി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും സോണിയ ഗാന്ധിയെ അറിയിച്ചിട്ടുള്ളത്. യോഗം വിളിച്ച മന്ത്രി ശാന്തി ധരിവാൾ അടക്കമുള്ളവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.

English Summary: Sachin Pilot in Delhi, Wants To Meet Sonia Gandhi Amid Rajasthan Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com