ഗാനമേളയ്ക്കിടെ കൊലപാതകം: മുഖ്യപ്രതി മൈസൂരിൽ; കർണാടക പൊലീസിന്റെ സഹായം തേടി
Mail This Article
കൊച്ചി∙ കലൂരിൽ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി കർണാടകയിലേക്ക് കടന്ന മുഖ്യപ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതം. കാസർകോട് സ്വദേശി മുഹമ്മദിനെ പിടികൂടാൻ കർണാടക പൊലീസിന്റെ സഹായം തേടി. കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി അഭിഷേകിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ഞായറാഴ്ച പുലർച്ചെയാണ് കലൂരിൽ പള്ളുരുത്തി സ്വദേശി രാജേഷ് കൊല്ലപ്പെട്ടത്. ഒളിവിൽ കഴിയുന്ന കാസർകോട് സ്വദേശി മുഹമ്മദാണ് രാജേഷിനെ കുത്തി കൊലപ്പെടുത്തിയത്. ഗാനമേളയ്ക്കിടെ പ്രതി മുഹമ്മദും സുഹൃത്ത് തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണും പെൺകുട്ടിയെ ശല്യം ചെയ്തു. ഇത് ചോദ്യം ചെയ്‌തതിലുള്ള വൈരാഗ്യമാണ് രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊച്ചി നഗരത്തിൽ ഭക്ഷണ വിതരണ ശൃംഖലയിലെ ജോലിക്കാരാണ് പ്രതികൾ.
ആലുവയിൽ ഒരേ കെട്ടിടത്തിലാണ് മുഹമ്മദും അഭിഷേകും താമസിച്ചിരുന്നത്. രാജേഷിനെ കൊലപ്പെടുത്തിയ ശേഷം ആലുവയിലെ താമസസ്ഥലത്ത് എത്തിയ ഇരുവരും വഴിപിരിഞ്ഞു. തിരുവനന്തപുരം വഴി സംസ്ഥാനം വിടാൻ ശ്രമിക്കുന്നതിനിടെയാണ് എറണാകുളത്തുനിന്ന് അഭിഷേക് പോലീസിന്റെ പിടിയിലായത്. കാസർകോട് എത്തിയ മുഹമ്മദ് അവിടെ നിന്ന് പിന്നീട് മൈസൂരിലേക്ക് കടന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
ഇരുവരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. പിടിയിലായ അഭിഷേകിനെതിരെ മോഷണത്തിന് കേസുണ്ട്. ഒരു വർഷം മുൻപ് കൊച്ചിയിൽ ജോലി ചെയ്തിട്ടുള്ള അഭിഷേക് ഒരു മാസം മുമ്പാണ് വീണ്ടും എത്തിയത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കൊച്ചി സ്വദേശിയെയും പൊലീസ് പിടികൂടിയിരുന്നു.
English Summary: Murder during musical event night in Kochi; police intensifies probe