ഒരു സംഘടനയെ മാത്രം നിരോധിച്ചിട്ട് കാര്യമില്ലെന്ന് സിപിഎം; പരിഹാരമല്ലെന്ന് എ.കെ. ആന്റണി
Mail This Article
കണ്ണൂർ∙ പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി നിലപാട് പറഞ്ഞ ശേഷം അഭിപ്രായം അറിയിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നിരോധനം കൊണ്ടു കാര്യമില്ലെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു. വർഗീയതയ്ക്ക് എതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ തീരുമാനം ഇവിടുത്തെ സർക്കാരിനും നടപ്പിലാക്കേണ്ടിവരുമെന്നും എം.വി.ഗോവിന്ദൻ സൂചിപ്പിച്ചു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ഡല്‍ഹിയില്‍ പറഞ്ഞു. ആക്രമം ആര് നടത്തിയാലും നടപടി സ്വീകരിക്കുകയാണ് വേണ്ടത്. നിരോധനം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യസുരക്ഷ കണക്കിലെടുത്താണ് നിരോധനമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
കേവല നിരോധനം കൊണ്ട് മാത്രം പോപ്പുലർഫ്രണ്ടുപോലുള്ള സംഘടനകളെ നിയന്ത്രിക്കാൻ സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വെറുപ്പും വിദ്വേഷവും പടർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജന്‍ഡയാണ് ആർഎസ്എസിനുമുള്ളത്. ഇതുമായി കോൺഗ്രസ് സമരസപ്പെടില്ലെന്നും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാണ് ഭാരത് ജോഡോ യാത്ര. ഭിന്നിപ്പിക്കലല്ല ഒന്നിപ്പിക്കലാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും സതീശന്‍ പറഞ്ഞു.
English Summary: A.K Antony and MV Govindan on pfi ban