അശോക് ഗെലോട്ട് ഉടൻ രാജിവയ്ക്കില്ല; അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ദിഗ്‌വിജയ് സിങ് ?
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതിനിടെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്ന് വൈകിട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനു മുന്നോടിയായി ഗെലോട്ട് തന്റെ ഏറ്റവും അടുത്ത അനുയായികളുമായി കൂടിക്കാഴ്ച നടത്തി. ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം ഉടൻ രാജിവച്ചേക്കില്ലെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
അതേസമയം, മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും. ഭാരത് ജോഡോ യാത്രയുമായി കേരളത്തിലുള്ള അദ്ദേഹം ഉടൻ ഡല്‍ഹിക്ക് മടങ്ങി. ശേഷം നാമനിര്‍ദേശപത്രിക വാങ്ങിയേക്കുമെന്നാണ് വിവരം. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറും നാമനിർദേശ പത്രിക വാങ്ങിയിട്ടുണ്ട്.
ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ‘‘അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തിക്കും. അദ്ദേഹത്തിന്റെ രാജിയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. അദ്ദേഹം ഇന്ന് രാജിവയ്ക്കില്ല. ഭാവിയിലും രാജിവയ്ക്കില്ല’’ – മന്ത്രി പ്രതാപ് സിങ് കച്ചരിയവാസ് പറഞ്ഞു. ഗെലോട്ട് സംസ്ഥാനത്ത് അഞ്ചുവർഷം പൂർത്തിയാക്കുമെന്ന് മറ്റൊരു മന്ത്രി വിശ്വേന്ദ്ര സിങ് പറഞ്ഞു.
കോൺഗ്രസിന്റെ ‘ഒരു വ്യക്തി, ഒരു പദവി’ നയത്തിന്റെ ഭാഗമായി ഗെലോട്ടിന് രണ്ടുപദവികൾ വഹിക്കാനാകില്ലെന്ന് മുതിർന്ന നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. പാർട്ടി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗെലോട്ട് തയാറായെങ്കിലും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ വിസമ്മതിച്ചാണ് പാർട്ടിയിൽ പ്രതിസന്ധിക്കിടയാക്കിയത്.
അതിനിടെ, സോണിയ ഗാന്ധി കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തി.
English Summary: "Ashok Gehlot Won't Resign," Says Key Aide Ahead Of Sonia Gandhi Meet