ADVERTISEMENT

കോഴിക്കോട്∙ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കാനുള്ള ബാധ്യത മുസ്​ലിം സമുദായത്തിനുണ്ടെന്ന് മുസ്​ലിം ലീഗ്. സംഘടനയെ നിരോധിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് ലീഗ് നേതാവ് എം.കെ.മുനീർ പറഞ്ഞു. ‘‘നിരോധനം കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ല. പുതിയ തലമുറയെ ഇത്തരം സംഘടനകൾ വഴിതെറ്റിക്കുന്നു. വാളെടുക്കണമെന്നു പറയുന്നവർ ഏത് ഇസ്‌ലാമിന്റെ ആളുകളാണ്. ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടേണ്ടതുണ്ട്’’ – മുനീർ കൂട്ടിച്ചേർത്തു.

‘‘സമുദായത്തിന്റെ അട്ടിപ്പേറവകാശം പോപ്പുലർ ഫ്രണ്ടിന് ആരാണ് കൊടുത്തത്? അവർ ഇവിടെ നടത്തിയിട്ടുള്ള പ്രസംഗംങ്ങൾ കേട്ടിട്ടില്ലേ. ദുർവ്യാഖ്യാനം ചെയ്തിട്ടുള്ള പ്രസംഗങ്ങളാണ്. വാളെടുക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഇവർ ഏത് ഇസ്‌ലാമിന്റെ പ്രതിനിധികളാണ്. ഇവിടുത്തെ പണ്ഡിതന്മാർക്ക് ഇതേക്കുറിച്ച് ധാരണയില്ലാത്തവരാണോ.

എല്ലാ സംഘടനകളും തീവ്രവാദത്തെ എന്നും എതിർത്തിരുന്നവരാണ്. പെട്ടെന്നൊരു ദിവസം വന്നവർ ഖുറാൻ വ്യാഖ്യാനം ചെയ്ത് ഇതാണ് ഇസ്‌ലാമിന്റെ പാതയെന്നു പറയുകയാണ്. ഏത് ഇസ്‌ലാമാണ് അങ്ങനൊരു മുദ്രാവാക്യം വിളിക്കാൻ കൊച്ചുകുട്ടികളോടു പറയുന്നത്. തീവ്രവാദം നശിക്കട്ടെയെന്നാണ് പ്രവാചകൻ പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇസ്‌ലാം എന്ന പദത്തിന്റെ അർഥം സമാധാനം എന്നാണ്.

ഒരു സമുദായത്തിൽനിന്ന് ഇതുപോലുള്ള പ്രവൃത്തികളുമായി വരുന്നവരെ പ്രതിരോധിക്കേണ്ടത് ആ സമുദായത്തിന്റെ ബാധ്യതയാണ്. ഞങ്ങൾ ആ കടമ നിർവഹിക്കുന്നു. ആർഎസ്എസിന്റെ ഭീഷണികളെ എന്നും നേരിട്ടിട്ടുള്ളത് ഹിന്ദു സമൂഹം തന്നെയാണ്. അതാണ് ഇവിടുത്തെ മതസൗഹാർദ്ദം. ഞങ്ങളിൽനിന്നുവരുന്ന പോരായ്മകളെ പരിഹരിക്കേണ്ടത് ഞങ്ങൾത്തന്നെയാണെന്നു തീരുമാനിച്ച് സമൂഹവും സമുദായങ്ങളും മുന്നോട്ടു വരണം’’ – എം.കെ. മുനീർ കൂട്ടിച്ചേർത്തു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിത സംഘടനയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോടെ സംഘടനയിലും അനുബന്ധ സംഘടനകളിലും പ്രവർത്തിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. യുഎപിഎ വകുപ്പ് മൂന്ന് പ്രകാരമാണ് നിരോധനം.

English Summary: Muslim community is obliged to prevent organizations like PFI says MK Muneer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com