ADVERTISEMENT

ന്യൂഡൽഹി∙ നാലു വർഷങ്ങൾക്കുമുൻപ് മിന്നലാക്രമണം നടത്തിയ അതേ ദിവസം തന്നെയാണ് രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതെന്ന് റിപ്പോർട്ടുകൾ. 2016ൽ സെപ്റ്റംബർ 28നാണ് ഇന്ത്യൻ സൈന്യം ഉറിയിലെ ഭീകരാക്രമണത്തിന് തിരിച്ചടി നൽകി നിയന്ത്രണരേഖ മറികടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ക്യാംപുകൾ മിന്നലാക്രമണം നടത്തി തകർത്തത്. സെപ്റ്റംബർ 29നാണ് സർക്കാർ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

‘ഓപ്പറേഷൻ ഒക്ടോപസ്’; പിന്നാലെ നിരോധനം

സെപ്റ്റംബർ 22 മുതൽ രാജ്യത്ത് പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസുകളിലും നേതാക്കന്മാരുടെ വസതികളിലും കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടന്നുവരികയാണ്. ചൊവ്വാഴ്ച ഏഴു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിൽ 170 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. പോപ്പുലർ ഫ്രണ്ടിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ളതും പ്രധാനപ്പെട്ട ദേശീയ നേതാക്കൾ ഉള്ളതും കേരളത്തിലാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന എൻഐഎ റെയ്ഡ് ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഭീകരസംഘടനയായ ലഷ്ക്കറെ തയ്ബയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ദ് റസിസ്റ്റന്‍റ് ഫോഴ്സ് എന്ന സംഘടനയുടെ കമാന്‍ഡര്‍ സജാദ് ഗുള്‍ ഉള്‍പ്പെട്ട കേസിലാണ് കേരളത്തില്‍ നിന്നുള്ള എട്ട് നേതാക്കളെ അറസ്റ്റുചെയ്തത്.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഇഡി എന്നീ കേന്ദ്ര ഏജൻസികൾ പോപ്പുലർ ഫ്രണ്ടിനെതിരെ നടത്തിയ അന്വേഷണ ദൗത്യത്തിന്റെ പേര് ‘ഓപ്പറേഷൻ ഒക്ടോപസ്’ എന്നാണ്. സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേനകളും ദൗത്യത്തിൽ പങ്കെടുത്തു. കഴിഞ്ഞ ഏതാനും വർഷമായി രാജ്യത്ത് ആഭ്യന്തര യുദ്ധത്തിനു സമാനമായ സംഘർഷമുണ്ടാക്കാൻ സംഘടന തയാറെടുക്കുകയായിരുന്നുവെന്നു സൂചിപ്പിക്കുന്ന വിവരങ്ങൾ റെയ്ഡിൽ ലഭിച്ചിട്ടുണ്ട്. സംഘർഷങ്ങളുണ്ടാക്കാൻ 151 തരത്തിലുള്ള പ്രതിഷേധ രീതികൾക്കു രൂപം നൽകിയെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു.

ഉറിക്ക് തിരിച്ചടി

സെപ്റ്റംബർ 18ന് കശ്മീരിലെ ഉറിയിലെ സൈനിക കേന്ദ്രത്തിനു നേർക്ക് പാക്കിസ്ഥാനിൽനിന്നുള്ള ഭീകരർ ആക്രമണം നടത്തി. 19 സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്. ഇതിനു തിരിച്ചടിയായാണ് സെപ്റ്റംബർ 28ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്. നിയന്ത്രണരേഖയോടു ചേർന്നുള്ള ഉറി ക്യാംപ് ആക്രമിച്ചത് പാക്കിസ്ഥാനിൽനിന്നുള്ള ജയ്ഷെ മുഹമ്മദ് ഭീകരരാണ്. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ കാത്തുനിന്ന ഭീകരരുടെ മേലാണ് മിന്നലാക്രമണം ഉണ്ടായത്.

പിന്നീട് വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിൽ ഈ സൈനിക നടപടിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തുകയും ചെയ്തു. ‘‘ഉറി ആക്രമണത്തെത്തുടർന്ന് ഇന്ത്യൻ സൈന്യത്തിനും എനിക്കും രോഷമുണ്ടായി. അതുകൊണ്ടാണ് മിന്നലാക്രമണത്തിന് പദ്ധതിയിട്ടത്. വിജയത്തെയോ പരാജയത്തെയോ പറ്റി ചിന്തിക്കേണ്ടെന്നും സൂര്യോദയത്തിനു മുന്‍പ് തിരിച്ചെത്തിയാൽ മതിയെന്നുമാണ് ഞാൻ സൈനികർക്ക് നിർദേശം നൽകിയത്. സൈന്യത്തിന്റെ സുരക്ഷ മുൻനിർത്തി മിന്നലാക്രമണത്തിന്റെ തീയതി രണ്ടുതവണ മാറ്റിവച്ചു’’ – അദ്ദേഹം അന്ന് വെളിപ്പെടുത്തി.

English Summary: PFI Ban Comes on Same Date as Another Move Against Terrorism - 2016 Surgical Strikes. Look Back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com