‘പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ സന്തോഷം’; പിന്തുണച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ
Mail This Article
തിരുവനന്തപുരം∙ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ പിന്തുണച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍. നിരോധന ഉത്തരവില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയതും അഭിമന്യു, സഞ്ജിത്ത്, നന്ദു കൊലപാതകങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടേണ്ട സംഘടന തന്നെയെന്ന് അഭിമന്യുവിന്റെ സഹോദരന്‍ എം.പരിജിത്ത് പറഞ്ഞു. നിരോധനം ഒരുവര്‍ഷം മുന്‍പ് വന്നിരുന്നെങ്കില്‍ തനിക്ക് മകനെ നഷ്ടപ്പെടുമായിരുന്നില്ലെന്ന് പാലക്കാട്ട് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ അമ്മ സുനിത പറഞ്ഞു.
പിഎഫ്ഐ നിരോധനത്തില്‍ സന്തോഷമെന്നായിരുന്നു വയലാറില്‍ കൊല്ലപ്പെട്ട നന്ദുവിന്റെ അമ്മ രാജേശ്വരിയുടെ പ്രതികരണം. ‘ഇത് വേറൊരു പാർട്ടിയായി പുനർജനിക്കാൻ ഇടയാകരുത്. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടതു തന്നെയാണ്. പ്രതികളെ ശിക്ഷിക്കണമെന്നാണ് ആഗ്രഹം. എന്നാൽ അവർ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. പിന്നെന്തിനാണ് നമ്മൾ കേസൊക്കെയായി പോകുന്നത്. ശക്തമായ നടപടി വേണം.’–രാജേശ്വരി പറഞ്ഞു.
നിരോധനത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് കൈവെട്ടുകേസില്‍ ഇരയായ പ്രഫസര്‍ ടി.ജെ.ജോസഫ് പ്രതികരിച്ചു. താന്‍ ഇരയാണെന്നും നിരോധനത്തെക്കുറിച്ച് രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയട്ടെയെന്നുമായിരുന്നു പ്രഫസര്‍ പറഞ്ഞത്.
English Summary: Victims family reacts on PFI ban