തിളച്ച പാൽ വീണു പൊള്ളലേറ്റു; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു
Mail This Article
കാഞ്ഞിരപ്പള്ളി ∙ തിളച്ച പാൽ വീണു പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. ഇടക്കുന്നം പയ്യമ്പള്ളി പ്രിൻസ് തോമസിന്റെയും ദിയ മാത്യുവിന്റെയും ഏക മകൾ സെറ മരിയ പ്രിൻസാണ് മരിച്ചത്. 12നു പൊള്ളലേറ്റ സെറ എരുമേലിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രാവിലെ ചായ ഉണ്ടാക്കുന്നതിനായി അമ്മ ദിയ സ്റ്റൗവിൽ നിന്നു തിളച്ച പാൽ വാങ്ങുന്നതിനിടെയായിരുന്നു അപകടം. പിന്നിലൂടെ ഓടിയെത്തിയ കുഞ്ഞ് അപ്രതീക്ഷിതമായി ദിയയുടെ വസ്ത്രത്തിൽ പിടിച്ചുവലിച്ചപ്പോൾ പാൽപാത്രം മറിഞ്ഞു കുഞ്ഞിന്റെ ദേഹത്തു വീഴുകയായിരുന്നെന്ന് പ്രിൻസ് പറഞ്ഞു. കണ്ണിലും ചെവിയിലും ഉൾപ്പെടെ ശരീരത്തിന്റെ ഇടതുവശത്തു സാരമായി പൊള്ളലേറ്റ് 16 ദിവസമായി കുഞ്ഞ് ചികിത്സയിലായിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്നലെ പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ സംസ്കരിച്ചു. ഒമാനിൽ ജോലി ചെയ്യുന്ന പ്രിൻസ് കുഞ്ഞിന്റെ മരണവിവരം അറിഞ്ഞാണ് നാട്ടിലെത്തിയത്.
എരുമേലിയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സപ്പിഴവുമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പ്രിൻസ് പരാതിപ്പെട്ടു. ആശുപത്രിക്കെതിരെ പരാതി നൽകുമെന്നും പറഞ്ഞു.
എന്നാൽ കുഞ്ഞിന് 40 % പൊള്ളലേറ്റിരുന്നതായും ചികിത്സപ്പിഴവ് ഉണ്ടായില്ലെന്നും സോണി ആശുപത്രി അധികൃതർ അറിയിച്ചു. ആദ്യ ദിവസങ്ങളിൽ നില മെച്ചപ്പെട്ടിരുന്നു. പിന്നീട് അണുബാധയും ന്യൂമോണിയയും ബാധിച്ച് ആരോഗ്യനില വഷളാവുകയായിരുന്നെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
English Summary: Child dies of Burn Injuries at Kanjirappally