ADVERTISEMENT

തിരുവനന്തപുരം∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) 8 അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ  കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകൾ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുമുള്ള നടപടികളുമായി  സംസ്ഥാന സർക്കാർ. കേന്ദ്രനിർദേശത്തിനു പിന്നാലെയാണ് നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്. പോപ്പുലർ ഫ്രണ്ടിനു സംസ്ഥാനത്താകെ 140ലേറെ ഓഫിസുകൾ ഉണ്ടെന്നാണു പൊലീസിന്റെ കണക്ക്. പലയിടത്തും ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ഇതു സംബന്ധിച്ച്‌ സർക്കാർ ഉത്തരവ് ഇറക്കിയതോടെ പൊലീസ് നടപടികളിലേക്ക് കടക്കും. 1967ലെ യുഎപിഎ നിയമപ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്. നിരോധനം നടപ്പിലാക്കാനുള്ള സർക്കാർ നടപടികൾക്കുള്ള അധികാരം അതാതു ജില്ലയിലെ കലക്‌ടർമാർ,  ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്കായിരിക്കുമെന്ന്  സംസ്ഥാന ആഭ്യന്തര വകുപ്പ് പുറപെടുവിച്ച ഉത്തരവിൽ പറയുന്നു. 

പിഎഫ്ഐയുടെ 17 ഓഫിസുകൾ ആദ്യം പൂട്ടും. നിരീക്ഷിക്കാനുള്ള നേതാക്കളുടെ പട്ടിക എൻഐഎ സംസ്ഥാനത്തിന് കൈമാറി. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലും അറസ്റ്റുമാവാം. നടപടികള്‍ ക്രമീകരിക്കാന്‍ ഡിജിപി സർക്കുലർ ഇറക്കും. കോഴിക്കോട് സംസ്ഥാന സമിതി ഓഫിസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കാസര്‍കോട്, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി എന്നിവടങ്ങളിലെ ഓഫിസാണ് പൂട്ടുന്നത്.

സംഘടനയുടെ നേരിട്ടുള്ള ഓഫിസുകൾ മാത്രമാകും മുദ്ര വയ്ക്കുക. വാടക കെട്ടിടങ്ങൾ ഒഴിവാക്കിയേക്കും. ട്രസ്റ്റുകളുടെ പേരിലുള്ള കെട്ടിടങ്ങൾ നിയമം നോക്കി മാത്രമേ മുദ്രവയ്ക്കുകയുള്ളൂ. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നടപടി തുടങ്ങി. സമൂഹമാധ്യമങ്ങളിൽ  അന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അനുകൂലിച്ചു പ്രവർത്തിക്കുകയോ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തുകയോ ചെയ്താൽ യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്യും. ഇത്തരം പ്രവർത്തകരെ സഹായിക്കുന്നവരും അറസ്റ്റിലാകും.

പിഎഫ്ഐയിൽ നേരിട്ടു സജീവമായി പ്രവർത്തിക്കുന്ന അര ലക്ഷത്തിലേറെ പേർ കേരളത്തിലുണ്ടെന്നാണു സംസ്ഥാന ഇന്റലിജൻസിന്റെ കണക്ക്. അനുബന്ധ സംഘടനകളിൽ പ്രവർത്തിക്കുന്നവർ ഇതിനു പുറമേയാണ്. ഡൽഹിയിലും മുംബൈയിലും ജാഗ്രത തുടരുകയാണ്. സംഘടനാപ്രവർത്തനം അവസാനിപ്പിച്ച് രേഖകൾ കൈമാറാൻ നേതാക്കൾക്ക് നിർദേശം നൽകും. പിഎഫ്ഐയ്ക്കെതിരായ നീക്കത്തിനു മുൻപ് സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ വിവിധ മുസ്‌ലിം സംഘടനാ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹർത്താൽ ആഹ്വാനത്തിനു ശേഷം ഒളിവിൽ പോയ സത്താറിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെ‌യ്‌തത്. പതിനൊന്ന് മണിയോടെ കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ അവശ്യപ്പെടും.

കൊച്ചിയിൽ റജിസ്റ്റർ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുള്‍ സത്താർ.  കേസിലെ പന്ത്രണ്ടാം പ്രതി പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് ഒളിവിലാണ്.  പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിന് പിന്നാലെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനും സത്താറിനെതിരെ കേസുണ്ട്. മിന്നൽ ഹർത്താൽ വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അക്രമം നടത്തിയവർക്കെതിരെ ഐപിസിയിലെ വകുപ്പുകൾ ഉപയോഗിച്ച് കേസെടുക്കണമെന്നും ഇക്കാര്യങ്ങൾ  അറിയിക്കണമെന്നും കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. റിപ്പോർട്ട് സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും. 

English Summary: In Kerala, action Against Popular Front Of India Continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com