ADVERTISEMENT

മലപ്പുറം∙ നാലു മണിക്ക് എഴുന്നേൽക്കുമെന്ന് പറഞ്ഞ യുഡിഎഫ് കൺവീനർ എം.എം.ഹസനോട്, രാവിലെയാണോ വൈകിട്ടാണോയെന്ന് ‘ട്രോളി’ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഭാരത് ജോഡോ യാത്ര’യുടെ കേരള പര്യടനം അവസാനിക്കുന്നതിന് മുന്നോടിയായി നേതാക്കളുമായി നടത്തിയ സംഭാഷണത്തിലാണ് ചിരി പടർത്തിയ സംഭാഷണം. യാത്രയിൽ പങ്കെടുക്കാൻ രാവിലെ 4.30ന് എഴുന്നേൽക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ, താൻ നാലു മണിക്ക് എഴുന്നേൽക്കുമെന്നായി ഹസൻ. ഈ ഘട്ടത്തിലാണ് രാവിലെയാണോ വൈകിട്ടാണോയെന്ന് ആരാഞ്ഞ് രാഹുൽ ചിരി പൊട്ടിച്ചത്. 

ജോഡോ യാത്രയ്ക്കിടയിൽ മുട്ടുവേദനയും മറ്റും അലട്ടിയപ്പോൾ അത് മറികടന്നത് ഒപ്പമെത്തിയവർ നൽകിയ ഊർജം വഴിയാണെന്നും സംഭാഷണത്തിൽ രാഹുൽ സൂചിപ്പിച്ചു. കടുത്ത മുട്ടുവേദന മറന്നു നടന്നത് ഒരു പെൺകുട്ടിയുടെ കുറിപ്പ് വായിച്ച ശേഷമായിരുന്നുവെന്ന് പോക്കറ്റിൽ നിന്ന് ആ കത്തെടുത്തു കാട്ടി രാഹുൽ പറഞ്ഞു.

‘‘യാത്രയ്ക്കിടയിൽ മുട്ടുവേദന കലശലായി നടക്കാൻ വയ്യാതെയിരിക്കുമ്പോഴാണ് ഒരു പെൺകുട്ടി കയ്യിലൊരു കുറിപ്പ് തരുന്നത്. എല്ലാ കഠിന പരീക്ഷണങ്ങൾക്കും ഒരു ശമനമുണ്ടാകുമെന്നായിരുന്നു അതിൽ എഴുതിയിരുന്നത്’’– എല്ലാ വേദനയും അതോടെ തീർന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

മുത്തശ്ശിയുടെയും അച്ഛന്റെയും മരണം എടുത്തുപറഞ്ഞ് തന്റെ വ്യക്തിജീവിതത്തിൽ നേരിട്ട ആക്രമണങ്ങളും വേദനയും അദ്ദേഹം പങ്കുവച്ചു. അത്തരം വെല്ലുവിളികൾ നേരിട്ട ഒരാൾക്ക് മറ്റുള്ളവരുടെ വേദന ഉടൻ മനസ്സിലാക്കാൻ കഴിയുമെന്നും രാഹുൽ പറഞ്ഞു. ജോഡോ യാത്രയുടെ വൻ വിജയത്തിന് കെപിസിസിയെ അഭിനന്ദിച്ച രാഹുൽ ഗാന്ധി, കേരളത്തിലെ കോൺഗ്രസ് ഭദ്രമായ കൈകളിലാണെന്നും പ്രവർത്തകർ എല്ലാം ഉറച്ച മനസുള്ളവരാണെന്നും പറഞ്ഞു.

വനിതകളെയും യുവാക്കളെയും പിന്നാക്കക്കാരെയും പാർട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവരും. യാത്രയുടെ വൻ വിജയത്തിന് നേതൃത്വം ഒന്നാകെ കേരളത്തിലെ ജനത്തെ നന്ദി അറിയിക്കണമെന്നും നേതാക്കളുമായുള്ള ആശയവിനിമയത്തിൽ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

English Summary: Rahul Gandhi shared some lighthearted moments with Kerala Congress leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com