‘സ്ഥാനാർഥിത്വം ലക്ഷക്കണക്കിന് പ്രവർത്തകരുടെ വികാരം’: പത്രിക സമര്‍പ്പിച്ച് ശശി തരൂർ
Mail This Article
ന്യൂഡൽഹി∙ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് ശശി തരൂര്‍ തരൂര്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചു. ശശി തരൂരിനൊപ്പം ജാര്‍ഖണ്ഡിലെ നേതാവ് കെ.എന്‍ ത്രിപാഠിയും എഐസിസി ആസ്ഥാനത്ത് എത്തി പത്രിക നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള അവസാന തിയതി ഇന്നാണ്. ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം.
ശശി തരൂർ പ്രകടനപത്രിക പുറത്തിറക്കി. മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സ്ഥാനാർഥിത്വം ലക്ഷക്കണക്കിന് പ്രവർത്തകരുടെ വികാരമാണ്. ഖർഗെ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഇതൊരു സൗഹൃദമത്സരമായിരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരാണ് വേണ്ടതെന്ന് പ്രവർത്തകർ തീരുമാനിക്കട്ടെയെന്ന് തരൂർ പറഞ്ഞു. തരൂരിന് അൻപതുപേരുടെ പിന്തുണയാണുള്ളത്.
അതേസമയം, മല്ലികാർജുൻ ഖർഗെ അൽപസമത്തിനകം പത്രിക നൽകും. അദ്ദേഹത്തിന് ഹൈക്കമാൻഡിന്റെ പിന്തുണയുണ്ട്. മത്സരരംഗത്തുണ്ടായിരുന്ന ദിഗ്‌വിജയ്സിങ്ങും അശോക് ഗെലോട്ടും ഖർഗെയ്ക്ക് ഒപ്പമാണ്. ജി 23 നേതാക്കളായ വാസ്നിക്കും ആനന്ദ് ശർമയും ഖർഗെയെ പിന്തുണച്ചു. ഖർഗെ മുതിർന്ന നേതാവായതിനാൽ പിന്തുണയ്ക്കുന്നുവെന്ന് ജി 23 നേതാവ് ഭൂപീന്ദർ ഹൂഡ പറഞ്ഞു. ഖർഗെ കഴിവുള്ള നേതാവാണെന്ന് അംബിക സോണിയും അഭിപ്രായപ്പെട്ടു. ഖർഗെയ്ക്ക് കോൺഗ്രസിനെ നന്നായി നയിക്കാൻ കഴിയുമെന്ന് മുകുൾ വാസ്നിക് പറഞ്ഞു.
English Summary: Shashi Tharoor, KN Tripathi file nominations