സർട്ടിഫിക്കറ്റിന് 3,000 രൂപ കൈക്കൂലി; വില്ലേജ് ഓഫിസർ റിമാൻഡിൽ
Mail This Article
മൂവാറ്റുപുഴ ∙ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കൊന്നത്തടി വില്ലേജ് ഓഫിസറെ മൂവാറ്റുപുഴ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെടുങ്കണ്ടം മുണ്ടിയെരുമയിൽ താമസിക്കുന്ന തിരുവനന്തപുരം പ്രാവച്ചമ്പലം ശോഭാ നിവാസിൽ കെ.ആർ.പ്രമോദ് കുമാറിനെയാണ് (50) റിമാൻഡ് ചെയ്തത്.
പ്രമോദ് കുമാറിന്റെ ജാമ്യാപേക്ഷയിൽ ശനിയാഴ്ച ഓൺലൈനിലൂടെ വാദം പൂർത്തിയാക്കിയ ശേഷം വിധിപറയും. കുടുംബാംഗ സർട്ടിഫിക്കറ്റ് ആവശ്യത്തിന് അപേക്ഷ നൽകിയ കാക്കാസിറ്റി കണിച്ചാട്ട് നിസാറിൽനിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണു പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തത്. സർട്ടിഫിക്കറ്റ് നൽകുന്നതിനു വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസർ കാലതാമസം വരുത്തിയിരുന്നു.
പിന്നീട് ഓഫിസറുമായി ബന്ധപ്പെട്ട ഏജന്റാണ് കൈക്കൂലി നൽകിയാൽ സർട്ടിഫിക്കറ്റ് കിട്ടുമെന്ന് അറിയിച്ചത്. വില്ലേജ് ഓഫിസറുമായി ചർച്ച ചെയ്ത് 3000 രൂപ കൈക്കൂലി നൽകാൻ ധാരണയിലെത്തി. ഇക്കാര്യം നിസാർ വിജിലൻസിനെ അറിയിക്കുകയായിരുന്നു. ആദ്യം 500 രൂപ നൽകി. ബാക്കി 2500 രൂപ നൽകുമ്പോഴാണു വിജിലൻസ് സംഘം പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി ഷാജു ജോസ്, എസ്എച്ച്ഒമാരായ ടിഫൻ തോമസ്, മഹേഷ് പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
English Summary: Village Officer remanded on bribery charges