രാത്രിയിൽ സഹായം തേടിയ യുവതിയെ അവഗണിച്ച് പൊലീസ്; അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ യുവതിക്ക് പൊലീസിൽനിന്നും രാത്രി നേരിടേണ്ടി വന്ന അവഗണന പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതയോഗത്തിൽ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന ജില്ലയില്‍ രാത്രി പത്തിനുശേഷം ബൈക്കിൽപോയ യുവതിയെ ഒരാൾ പിന്തുടർന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആരോ പിന്തുടരുന്നെന്ന് വ്യക്തമായ യുവതി തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു. ഇപ്പോൾ അവിടേക്കു വരാന്‍ പൊലീസ് ഇല്ലെന്നായിരുന്നു ലഭിച്ച മറുപടി.
വഴിയേ വന്ന പൊലീസ് ജീപ്പിനു യുവതി കൈ കാണിച്ചെങ്കിലും തങ്ങളുടെ സ്റ്റേഷൻ പരിധി അല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. പിന്നീട് യുവതിയുടെ ഭർത്താവ് വാഹനവുമായി എത്തി തൊട്ടടുത്ത സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സർക്കാർ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വർഗീയ ശക്തികളുമായും ഗുണ്ടകളുമായും ബന്ധമുള്ള പൊലീസുകാരുണ്ട്. ചിലർ ബന്ധുക്കളുടെ പേരിൽ ബിസിനസ് നടത്തുന്നതായും സർക്കാരിനു വിവരം ലഭിച്ചിട്ടുണ്ട്. ചില പൊലീസുകാർക്ക് കൃത്യസമയത്ത് സ്റ്റേഷനിൽ പോകാൻ താല്‍പര്യമില്ല. ഇവരുടെയെല്ലാം വിവരങ്ങൾ സർക്കാരിന്റെ കയ്യിലുണ്ട്.
കാപ്പ ചുമത്താൻ കാലതാമസം പാടില്ലെന്നു മുഖ്യമന്ത്രി നിർദേശിച്ചു. കാപ്പ ചുമത്തി കരുതല്‍ തടങ്കലിൽ അടയ്ക്കാന്‍ കാലതാമസം ഉണ്ടായതിനെ തുടർന്നാണ് കോട്ടയത്ത് ഒരാളെ ഗുണ്ട വെട്ടിക്കൊന്നു സ്റ്റേഷനു മുന്നിൽ ഉപേക്ഷിച്ചത്. സംസ്ഥാനത്ത് സാമ്പത്തിക കുറ്റകൃത്യം വർധിക്കുകയാണെന്നും അതിനെതിരെ ശക്തമായ നടപടി വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
English Summary: CM Pinarayi Vijayan's Instruction to Police on Women Security