മക്കളുടെ ആത്മഹത്യയിൽ പക; അയല്‍വാസി തീ കൊളുത്തിയ ഗൃഹനാഥനും ഭാര്യയും മരിച്ചു
Mail This Article
തിരുവനന്തപുരം ∙ മുൻവൈരാഗ്യത്തിന്റെ പേരിൽ കിളിമാനൂർ മടവൂർ കൊച്ചാലുംമൂടിൽ ദമ്പതികളെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു. ആക്രമണത്തിനിരയായ പ്രഭാകരക്കുറുപ്പ് (67), ഭാര്യ വിമലാദേവി (64) എന്നിവർ മരിച്ചു. പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തും വിമലാദേവി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
ഇവരെ ആക്രമിച്ച പഴയ അയൽവാസി കൂടിയായ കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരനും പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ശശിധരന്റെ മകനെ ഗൾഫിൽ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 20 വർഷമായി പ്രഭാകരക്കുറുപ്പുമായി ശത്രുതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
ഗൾഫിലെ ജോലി ശരിയാകാത്തതിനാൽ ശശിധരന്റെ മകൻ ആത്മഹത്യ ചെയ്തിരുന്നു. സഹോദരൻ മരിച്ച വിഷമത്തിൽ സഹോദരിയും പിന്നീട് ജീവനൊടുക്കി. രണ്ടു മക്കളെയും നഷ്ടമായതോടെ പ്രഭാകരക്കുറുപ്പിനെ കൊല്ലാൻ ശശിധരൻ തീരുമാനിക്കുകയായിരുന്നു. ശശിധരന്റെ അയൽവാസിയായിരുന്ന പ്രഭാകരക്കുറുപ്പ് തർക്കങ്ങളെ തുടർന്നാണ് മടവൂരിലേക്കു താമസം മാറിയത്.
English Summary: Neighbour Attacked Elderly Couple And Set Them To Fire In Trivandrum, Husband Dies