ADVERTISEMENT

തിരുവനന്തപുരം ∙ ഭരണവും പാർട്ടിയും ഒരേവഴിക്കു സഞ്ചരിക്കാൻ രാസത്വരകമായി നിന്ന മുൻ പാർട്ടി സെക്രട്ടറിയെയാണ് സിപിഎമ്മിനു നഷ്ടമാകുന്നത്. മുന്നണിക്കുള്ളിലും പുറത്തും പാർട്ടി വിമർശനവിധേയമായപ്പോൾ പ്രതിരോധിക്കാൻ കരുത്തായത് കോടിയേരിയുടെ മൂർച്ചയേറിയ ഇടപെടലുകളും സമ്മർദങ്ങളെ അകറ്റുന്ന സൗമ്യതയുമായിരുന്നു.

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദിവസമായിരുന്നു കോടിയേരിയുടെ വിവാഹം. കല്യാണ സ്ഥലത്തുനിന്ന് സമ്മേളന നഗരിയിലേക്കുപോയ കോടിയേരി പിറ്റേന്നാണ് മടങ്ങിയെത്തിയത്. ഈ പാർട്ടിക്കൂറാണ് പിണറായി, വിഎസ് പക്ഷങ്ങൾക്കിടയിൽ പക്ഷപാതമില്ലാതെ നിൽക്കാൻ സഹായിച്ചതും. പക്ഷങ്ങൾക്കിടയിൽ ഒരു കോടിയേരി പക്ഷം ഒരിക്കലും ഉണ്ടായില്ല.

ഈ മുഖത്തിന്റെ മറുവശമാണ്, രേഖാചിത്രം വരച്ചാണ് അന്വേഷിക്കുന്നതെങ്കിൽ ജിഷ വധക്കേസ് ആർട്ടിസ്റ്റ് നമ്പൂതിരിയെ കൊണ്ട് അന്വേഷിപ്പിച്ചു കൂടേയെന്ന ചാട്ടുളി പോലുള്ള ആക്ഷേപഹാസ്യം. ‘യുഗാന്ത്യം’ എന്ന പ്രയോഗം കോടിയേരിയുടെ കാര്യത്തിൽ അക്ഷരാർഥത്തിൽ സത്യമാണ്. മൂർച്ചയേറിയ രാഷ്ട്രീയ നീക്കങ്ങളും ആഴത്തിൽ ചിന്തിപ്പിക്കുന്ന ഫലിതങ്ങളും ഭരണസാമർഥ്യവും കയ്യിലുള്ള സിപിഎം നേതാവിന്റെ കസേര ഇനി ഏറെ നാൾ ഒഴിഞ്ഞു കിടക്കുമെന്നുറപ്പ്.

kodiyeri-balakrishnan-main

സങ്കീർണമായ പ്രശ്നങ്ങളെ ഇഴകീറി പരിശോധിച്ച് ആരെയും പിണക്കാതെ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള മധ്യസ്ഥന്‍ വിടവാങ്ങുമ്പോൾ പാർട്ടിക്കുണ്ടാകുന്ന നഷ്ടം ചെറുതല്ല. സിപിഎം– സിപിഐ തർക്കം രൂക്ഷമായ വേളകളിലെല്ലാം പാർട്ടി അനുനയ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയത് കോടിയേരിയെയാണ്. വെളിയം ഭാർഗവനും പിണറായി വിജയനും വി.എസ്.അച്യുതാനന്ദനുമെല്ലാം കോടിയേരിയുടെ രാഷ്ട്രീയ നയതന്ത്രജ്ഞതയ്ക്കു വഴങ്ങി.

വിഎസ് സർക്കാരിന്റെ കാലത്ത് സിപിഐയുമായുള്ള ബന്ധം തീർത്തും വഷളായി. സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പരസ്യമായി കൊമ്പുകോർത്തപ്പോൾ രംഗം ശാന്തമാക്കിയത് കോടിയേരിയുടെ ഇടപെടലുകളാണ്. വിഭാഗീയത രൂക്ഷമായ ഘട്ടത്തിൽ മുഖ്യമന്ത്രിയായ വിഎസിൽനിന്ന് ആഭ്യന്തര വകുപ്പ് എടുത്തു മാറ്റിയപ്പോൾ മന്ത്രിയായി എത്തിയത് കോടിയേരിയാണ്. വിഭാഗീയതയുടെ കനലുകൾ ഒരിക്കലും വിഎസ് –കോടിയേരി ബന്ധത്തെ ബാധിച്ചില്ല. പിണറായിയുമായുള്ള സൗഹൃദവും അതേപോലെ തുടർന്നു.

പാർട്ടി സംവിധാനത്തെ ഉണർവോടെ നിർത്താനുള്ള പാടവം കോടിയേരിയുടെ പ്രത്യേകതയായിരുന്നു. പാടത്തു പണി തന്നാൽ വരമ്പത്തു കൂലി എന്ന പയ്യന്നൂർ പ്രസംഗത്തിൽ അദ്ദേഹം ഉറച്ചുനിന്നു. ‘പാർട്ടി പ്രവർത്തകരെ ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ വന്നയാൾ വന്നതു പോലെ തിരിച്ചുപോകാൻ പാടില്ല. പ്രതിരോധിക്കണം. തിരിച്ച് അങ്ങോട്ട് ആക്രമിക്കാൻ പോകണം എന്നല്ല ഞാൻ പറഞ്ഞത്. നമ്മളെ ഒരു ഈച്ച കുത്താൻ വന്നാൽ‌ ആ ഇച്ചയെ തട്ടികളയില്ലേ?’–ഫലിതവും കാർക്കശ്യവും കലർന്ന ‘കോടിയേരിയിസം’ അണികളിലേക്ക് ആഴ്ന്നിറങ്ങാൻ പോന്നതായിരുന്നു.

kodiyeri-balakrishnan-1

കേരളം കണ്ട മികച്ച ആഭ്യന്തരമന്ത്രിമാരിൽ ഒരാളായിരുന്നു. പൊലീസ് സേനയിൽ ആധുനികവൽക്കരണം നടന്നതും സ്റ്റുഡന്റ് പൊലീസ് രൂപീകരിച്ചതും അടക്കമുള്ള പുതിയ തുടക്കങ്ങൾ നടന്നത് കോടിയേരിയുടെ കാലത്താണ്. സർക്കാരിനു തലവേദനയാകുന്ന പൊലീസ് നയത്തെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കോടിയേരി പ്രശ്നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോയി. ആ നയത്തിന്റെ പേരിൽ പാർട്ടിക്കു തലകുനിക്കേണ്ടി വന്നില്ല. ബീമാപ്പള്ളിയിൽ ഉണ്ടായ സാമുദായിക സംഘർഷം വെടിവയ്പ്പിൽ കലാശിച്ചപ്പോഴും അതു ആ മേഖലയിൽ മാത്രം ഒതുക്കി നിർത്താൻ കോടിയേരിയുടെ നേതൃത്വത്തിനായി.

കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ പ്രവർത്തനം പോരെന്ന വിമർശനമുയർന്ന് അധികനാൾ കഴിയുന്നതിനു മുൻപാണ് മുൻ പാർട്ടി സെക്രട്ടറിയുടെ വിയോഗം. പുതുതലമുറ അധികാരസ്ഥാനങ്ങളിലേക്കു വരട്ടെയെന്ന പാർട്ടി നയത്തിന്റെ ഭാഗമായാണ് മന്ത്രിസഭയിൽ മുഖ്യമന്ത്രിയൊഴികെ എല്ലാവരും പുതുമുഖങ്ങളായത്. ഒരു വർഷം പിന്നിടുമ്പോൾ പലരും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. ഒരു പ്രധാനാധ്യാപകനെപോലെ മുഖ്യമന്ത്രി സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകുമ്പോൾ പാർട്ടിയെയും സർക്കാരിനെയും കൂട്ടിയിണക്കുന്ന മുഖ്യകണ്ണി കോടിയേരിയായിരുന്നു. അതാണ് നഷ്ടമാകുന്നത്. പകരക്കാരായി പലരുമുണ്ടെങ്കിലും അവർക്കാർക്കും ‘കോടിയേരിയിസം’ ഇല്ലെന്നതാണ് പാർട്ടി നേരിടുന്ന വെല്ലുവിളി.

Content Highlights: Kodiyeri Balakrishnan, CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com