ADVERTISEMENT

തിരുവനന്തപുരം ∙ മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിൽ റവന്യൂ വകുപ്പിനു സിപിഐ സംസ്ഥാന സമ്മേളനത്തിൽ രൂക്ഷ വിമർശനം. ശ്രീറാം വെങ്കിട്ടരാമനെ തിടുക്കത്തിൽ കല‌ക്‌ടറാക്കിയത് ആരുടെ തീരുമാനമെന്ന് ചോദിച്ച പ്രതിനിധികൾ പ്രതിഷേധം കടുത്തപ്പോള്‍ പിൻമാറിയത് റവന്യൂ വകുപ്പിന് നാണക്കേടുണ്ടാക്കിയതായി വിലയിരുത്തി.

സിപിഐ കയ്യാളുന്ന വകുപ്പുകളായ കൃഷി, മൃഗസംരക്ഷണം, സിപിഎം ഭരിക്കുന്ന ആരോഗ്യം എന്നീ വകുപ്പുകളുടെ പ്രവർത്തനം മോശമാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. കാണിക്കാൻ നല്ല ബിംബം, എന്നാൽ ഭരണത്തിൽ പരാജയമെന്നു കൃഷിമന്ത്രി പി.പ്രസാദിനെ വിമർശിച്ചുകൊണ്ട് പ്രതിനിധികൾ പറഞ്ഞു.

ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷ വിമർശനം ഉയർന്നു. ചില പൊലീസുകാര്‍ക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്നും, മന്ത്രി ജി.ആർ.അനിലിനു പോലും നീതി ലഭിച്ചില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെ സഹായിക്കണമെന്നാവശ്യപ്പെട്ട മന്ത്രിയോട് വട്ടപ്പാറ സിഐ ഡി.ഗിരിലാൽ കയർത്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. 

കേന്ദ്ര നേതൃത്വത്തിനെതിരെയും വിമർശനം ഉണ്ടായി. രാജ്യത്ത് ഇടത് ബദൽ ഉണ്ടാക്കാൻ നടക്കുന്ന സിപിഐയുടെ ദേശീയ നേതാക്കൾ ആദ്യം രാജ്യത്ത് അരശതമാനം വോട്ട് ഉണ്ടാക്കാനുള്ള ആശയം പറയുകയാണ് വേണ്ടതെന്നും, ബദൽ പിന്നീട് ഉണ്ടാക്കാമെന്നും മലപ്പുറത്ത് നിന്നുള്ള പ്രതിനിധികൾ പറഞ്ഞു. സിപിഐ കേന്ദ്രനേതൃത്വം ദുർബലമെന്നു കൊല്ലത്ത് നിന്നുള്ള പ്രതിനിധികളും ചൂണ്ടിക്കാട്ടി. സിപിഐ, സിപിഎമ്മിന്റെ അടിമയാകരുതെന്നും പ്രതിനിധികൾ പറഞ്ഞു.

സിപിഎം വകുപ്പുകൾ പിടിച്ച് വാങ്ങുംപോലെ പ്രവർത്തിക്കുന്നുവെന്നും തിരുവനന്തപുരത്ത് നിന്നുള്ള പ്രതിനിധികൾ കുറ്റപ്പെടുത്തി. സത്യത്തിൽ ശിവശങ്കരൻ ആരാണെന്നറിയാൻ താത്‌പര്യമുണ്ടെന്നായിരുന്നു മലപ്പുറത്ത് നിന്നുള്ള പ്രതിനിധികളുടെ പരിഹാസം.

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തെ  തുടർന്ന് നേരത്തെ നടത്താൻ തീരുമാനിച്ചിരുന്ന സെമിനാറുകളും അനുബന്ധ പരിപാടികളും റദ്ദാക്കി. പ്രതിനിധി സമ്മേളനമായി മാത്രം പരിപാടികൾ ചുരുക്കി.

Englsih Summary: CPI State conference criticizes CPM Central leadership 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com