മടവൂരിൽ ദമ്പതികളെ തീകൊളുത്തി കൊല്ലുന്നതിനിടെ പൊള്ളലേറ്റ പ്രതിയും മരിച്ചു
Mail This Article
തിരുവനന്തപുരം∙ മടവൂരിൽ പട്ടാപ്പകൽ ദമ്പതികളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ശശിധരനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകരക്കുറുപ്പ് (70), ഭാര്യ വിമലാദേവി എന്നിവരെയാണ് ശശിധരൻ കൊലപ്പെടുത്തിയത്.
പ്രഭാകരക്കുറുപ്പ് സംഭവ സ്ഥലത്തും വിമലാദേവി ആശുപത്രിയിലുമാണു മരിച്ചത്. ശശിധരൻ നായരെ നാട്ടുകാരാണു പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സെപ്റ്റംബർ 30ന് രാവിലെ 11.30നാണു സംഭവം. നിലവിളി കേൾക്കുകയും പുകയും തീയും കാണുകയും ചെയ്തതോടെയാണ് നാട്ടുകാരെത്തി വീടിന്റെ വാതിൽ തള്ളി തുറന്നത്. അപ്പോഴേക്കും പ്രഭാകരക്കുറുപ്പ് മരിച്ചു. പൊള്ളലേറ്റ നിലയിലാണ് ശശിധരൻ വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങിവന്നത്.
27 വർഷം മുൻപ് നടന്ന സംഭവത്തിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശശിധരന്റെ മകനെ ഗൾഫിലേക്കു കൊണ്ടുപോയത് പ്രഭാകരക്കുറുപ്പായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതിൽ നിരാശനായ മകൻ ആത്മഹത്യ ചെയ്തു. സഹോദരന്റെ മരണത്തിലെ മനോവിഷമത്തിൽ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശശിധരൻ കടുത്ത ശത്രുതയിലായി. ശശിധരന്റെ മകന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ അടുത്തിടെ പ്രഭാകരക്കുറുപ്പിനെ പൊലീസ് വെറുതെ വിട്ടിരുന്നു. ഇതിന്റെ പിന്നാലെയായിരുന്നു കൊലപാതകം.
English Summary: Man who killed husband and wife succumbed to death