ADVERTISEMENT

പട്ന ∙ നിതീഷ് കുമാറിന്റെ മഹാസഖ്യ സർക്കാരിൽ ആർജെഡി – ജെഡിയു ബന്ധം ഉലയുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ഇടഞ്ഞുനിന്ന ആർജെഡി മന്ത്രി സുധാകർ സിങ്ങിന്റെ രാജിയോടെ മുന്നണിയിലെ പ്രശ്നങ്ങൾ വഷളാകുകയാണ്. നിതീഷ് മന്ത്രിസഭയിൽനിന്നു രാജിവച്ച രണ്ടാമത്തെ ആർജെഡി മന്ത്രിയാണ് സുധാകർ സിങ്.

ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ വിശ്വസ്തനും സംസ്ഥാന അധ്യക്ഷനുമായ ജഗദാനന്ദ സിങ്ങിന്റെ മകനാണു സുധാകർ. നിതീഷ് കുമാർ അടുത്ത വർഷം മുഖ്യമന്ത്രി സ്ഥാനം തേജസ്വിക്കു കൈമാറുമെന്ന ജഗദാനന്ദ സിങ്ങിന്റെ പ്രസ്താവന വിവാദമായിരുന്നു. സർക്കാർ ഓഫിസുകളിലെ അഴിമതികളെ കുറിച്ചു തുടർച്ചയായി പരസ്യ വിമർശനം നടത്തിയാണ് സുധാകർ സിങ് മുഖ്യമന്ത്രിക്കു തലവേദന സൃഷ്ടിച്ചത്. 

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജനങ്ങൾ ചെരിപ്പൂരി അടിക്കണമെന്നും സുധാകർ ആഹ്വാനം ചെയ്തു. നിതീഷ് സർക്കാരിന്റെ കാർഷിക നയത്തെ കൃഷി മന്ത്രി സുധാകർ തന്നെ വിമർശിച്ചതും വിവാദങ്ങളുണ്ടാക്കി. സുധാകർ സിങ്ങിന്റെ രാജിക്കായി നിതീഷ് കുമാറിനു ആർജെഡി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തേണ്ടി വന്നു. രാജിക്കത്ത് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനാണ് സുധാകർ സിങ് സമർപ്പിച്ചത്. 

ആർജെഡി മന്ത്രിമാർ നിതീഷ് കുമാറിനു തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ആസൂത്രിതമാണോയെന്ന സംശയവും ജെഡിയു നേതൃത്വത്തിനുണ്ട്. തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതിയായ കാർത്തിക കുമാറാണ് നിതീഷ് മന്ത്രിസഭയിൽനിന്ന് ആദ്യം രാജിവയ്ക്കേണ്ടി വന്നത്. കേസിൽ കോടതിയിൽ കീഴടങ്ങേണ്ട ദിവസമാണ് കാർത്തിക് കുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കേസ് വിവാദമായെങ്കിലും കാർത്തിക് കുമാർ രാജിക്കു തയാറായില്ല. ആർജെഡി നേതൃത്വം രാജി ആവശ്യപ്പെട്ടതുമില്ല. കാർത്തിക് കുമാറിനെ മുഖ്യമന്ത്രി നിതീഷ് കുമാർ അപ്രധാനമായ കരിമ്പു കൃഷി വകുപ്പിലേക്കു മാറ്റിയതിനു ശേഷമാണ് രാജിയുണ്ടായത്.

English Summary: Problems in RJD-JDU relations in Bihar after Agriculture minister Sudhakar Singh resigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com