റഷ്യയുമായുള്ള സമാധാന ശ്രമങ്ങളിൽ പങ്കുവഹിക്കാൻ ഇന്ത്യ തയാർ; സെലെൻസ്കിയോടു മോദി
Mail This Article
ന്യൂഡൽഹി ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭാഷണത്തിനിടെ യുക്രെയ്നിലെ ആണവ നിലയങ്ങളുടെ സുരക്ഷ സംബന്ധിച്ച് മോദി ആശങ്ക പ്രകടിപ്പിച്ചു. സൈനിക ഇടപെടലിലൂടെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന് വ്യക്തമാക്കിയ മോദി, ചർച്ചയിലൂടെയും നയതന്ത്ര മാർഗത്തിലൂടെയും പ്രശ്നപരിഹരത്തിനു ശ്രമിക്കണമെന്നും നിർദേശിച്ചു. റഷ്യയുമായുള്ള സമാധാന ശ്രമങ്ങൾക്ക് പങ്കു വഹിക്കാൻ ഇന്ത്യ തയാറാണെന്ന് മോദി സെലെൻസ്കിയെ അറിയിച്ചു.
യുക്രെയ്നിൽ ആണവ നിലയത്തിനു നേരെ റഷ്യ അടുത്തിടെ മിസൈൽ ആക്രമണം നടത്തിയിരുന്നു. ആണവ റിയാക്ടറുകൾക്ക് നാശമുണ്ടായില്ലെങ്കിലും അനുബന്ധ ഉപകരണങ്ങളും കെട്ടിടങ്ങളും തകർന്നു.
മിഖോലവ് മേഖലയിലുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ആണവ നിലയമായ സൗത്ത് യുക്രെയ്ൻ ന്യൂക്ലിയർ പവർ പ്ലാന്റിന്റെ 300 മീറ്റർ അകലെയാണ് മിസൈൽ പതിച്ചത്. സ്ഫോടനത്തിന്റെയും തുടർന്ന് 2 തീഗോളങ്ങൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കരയുദ്ധത്തിൽ തിരിച്ചടിയേറ്റതിനു പിന്നാലെ ആക്രമണം ശക്തിപ്പെടുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചിരുന്നു.
റഷ്യയോടു കൂട്ടിച്ചേർക്കപ്പെടുന്ന ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഹേഴ്സൻ, സാപൊറീഷ്യ എന്നീ പ്രദേശങ്ങളെ യുക്രെയ്ൻ ആക്രമിച്ചാൽ ആണവായുധങ്ങൾ പ്രയോഗിക്കുമെന്നും നാറ്റോ നേരിട്ടു യുദ്ധത്തിനിറങ്ങാൻ മടിക്കുമെന്നും റഷ്യയുടെ സുരക്ഷാ സമിതി ഉപാധ്യക്ഷൻ ദിമിത്രി മെദ്‍വെദേവും വ്യക്തമാക്കിയിരുന്നു.
English Summary: India ready to contribute to any peace efforts; says Prime Minister Narendra Modi to Ukraine President Volodymyr Zelensky