‘പരസ്യവിമര്‍ശനം കമ്യൂണിസ്റ്റ് രീതിയല്ല; സ്വന്തം താൽപര്യം വലുതെന്ന് ചിന്തിക്കുന്നവരെ പാര്‍ട്ടി തിരുത്തും’
Mail This Article
തിരുവനന്തപുരം∙ സ്വന്തം താല്‍പര്യം വലുത് എന്ന് ചിന്തിക്കുന്നവരെ പാര്‍ട്ടി തിരുത്തുമെന്ന് മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രന്‍ മനോരമ ന്യൂസിനോട്. പരസ്യവിമര്‍ശനം കമ്യൂണിസ്റ്റ് രീതിയല്ലെന്നും പുതിയ കൗണ്‍സില്‍ അതു പരിശോധിക്കുമെന്നും കാനം പറഞ്ഞു. ബിജിമോളെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്താത്തത് ജില്ലാ ഘടകം നിര്‍ദേശിക്കാത്തതിനാലാണെന്നും കാനം പറഞ്ഞു.
പാര്‍ട്ടിയില്‍ പിടിമുറുക്കിയ കാനം എതിര്‍ചേരി നടത്തിയ നീക്കങ്ങള്‍ കമ്യൂണിസ്റ്റ് ശൈലിയല്ലെന്നു വ്യക്തമാക്കുകയാണ്. സ്വന്തം താൽപര്യമാണ് വലുതെന്നു ചിന്തിക്കുന്നവരെ പാര്‍ട്ടി തിരുത്തുമെന്നും കാനം പറഞ്ഞു. സമ്മേളനം തുടങ്ങാനിരിക്കെ സി.ദിവാകരന്‍ നടത്തിയ പരസ്യപ്രതികരണമാണു വിഭാഗീയത തുറന്നുകാട്ടിയത്.
ദിവാകരന്‍റെയും ഇസ്മയിലിന്‍റെയും പരസ്യപ്രതികരണങ്ങള്‍ പുതിയ കൗണ്‍സില്‍ പരിശോധിക്കുമെന്ന കാനത്തിന്‍റെ വാക്കുകള്‍ അച്ചടക്കനടപടിയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നത്. കാനം പക്ഷത്തെ പ്രമുഖയായ ഇ.എസ്.ബിജിമോളെ എതിര്‍ചേരി വെട്ടിനിരത്തിയതില്‍ സംസ്ഥാന നേതൃത്വത്തിന് ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: Public criticism is not a communist way says Kanam Rajendran