ADVERTISEMENT

കൊച്ചി ∙ മാർക്കറ്റിൽ 200 രൂപ വിലയുള്ള ആപ്പിളിന് വിജിൻ വർഗീസിന്റെ കാലടിയിലെ മൊത്തവ്യാപാര കേന്ദ്രത്തിൽ വെറും 100 രൂപ. ഓറഞ്ച് ഉൾപ്പടെ ഇറക്കുമതി ചെയ്തു കൊണ്ടുവരുന്ന മറ്റു പഴങ്ങൾക്കും മിക്കപ്പോഴും വിലക്കുറവ്. പ്രദേശത്തെ മറ്റു കച്ചവടക്കാരെ കെട്ടുകെട്ടിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് കാലടിയിലെ മറ്റു ബിസിനസുകാർ കരുതിയിരുന്നത്. മലയാളികൾ കണ്ടിട്ടു പോലുമില്ലാത്ത പഴങ്ങളും ഇറക്കുമതി ചെയ്ത് വിപണിയിലെത്തിച്ചെന്നു മാത്രമല്ല, വിലക്കുറവും. എന്നാൽ പഴക്കച്ചടവത്തിന്റെ മറവിൽ നടത്തിയ ലഹരിക്കടത്തിലായിരുന്നു വിജിന്റെ ലാഭമെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

അങ്കമാലി മൂക്കന്നൂർ സ്വദേശി വിജിൻ വർഗീസും മറ്റു സുഹൃത്തുക്കളും ചേർന്നാണ് കാലടിയിലെ വൻ പഴം ഗോഡൗണും ശീതീകരണിയും ആരംഭിച്ചതെന്നു സമീപത്തുള്ള കടയുടമകൾ പറയുന്നു. ദുബായ് ആസ്ഥാനമാക്കി യമ്മിറ്റോ ഇന്റർനാഷനൽ എന്ന പേരിൽ ബിസിനസ് ആരംഭിക്കുന്നത് കോവിഡ് കാലത്താണ്. മാസ്ക്കും പിപിഇ കിറ്റും മറ്റു കോവിഡ് അനുബന്ധ ഉൽപന്നങ്ങളും ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്തു തുടങ്ങിയ ബിസിനസ് രണ്ടു വർഷത്തിനിടയിലാണ് പഴവർഗ്ഗ ഇറക്കുമതിയിലേയ്ക്കു കടക്കുന്നത്. ആൽവിൻ എന്ന ജോലിക്കാരന്റെ പേരിൽ അങ്കമാലിയിൽ വാടകയ്ക്കെടുത്ത കടമുറി ഉപയോഗിച്ചു ലൈസൻസ് എടുത്തു. പിന്നീട് കാലടിയിലേയ്ക്കു ബിസിനസ് മാറ്റുകയായിരുന്നു.

ഇന്ത്യയിലും ദുബായ്ക്കും പുറമേ ബഹ്റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ഓഫിസുകളുണ്ടെന്നാണ് അവകാശവാദം. ഫ്രഷ് പഴം, പച്ചക്കറി കയറ്റുമതിയും ഇറക്കുമതിയുമാണ് നടത്തിവന്നത്. ഇതിന്റെ മറവിലായിരുന്നു ലഹരിക്കടത്ത് എന്നാണ് ഡിആർഐ അന്വേഷണസംഘം പറയുന്നത്. ലഹരി പിടികൂടിയ സംഭവം പുറത്തുവന്നതിനു പിന്നാലെ എക്സൈസ്, കാലടിയിലെ ഇവരുടെ കേന്ദ്രത്തിലെത്തി പരിശോധന നടത്തി. റജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ ആരാഞ്ഞെങ്കിലും ഹാജരാക്കിയിട്ടില്ല.

excise-kalady-vijin
വിജിന്റെ ഉടമസ്ഥതയിലുള്ള കാലടിയിലെ പഴക്കച്ചവട കേന്ദ്രത്തിൽ എക്സൈസ് സംഘം പരിശോധന നടത്തിയപ്പോൾ

സെപ്റ്റംബർ 30നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് (ഡിആർഐ) ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുംബൈയിലെ വാശിയിൽ ഓറഞ്ച് ലോഡിനിടയിൽനിന്ന് 1476 കോടി രൂപ വരുന്ന ലഹരിമരുന്ന് പിടികൂടുന്നത്. 198 കിലോ മെത്തും 9 കിലോ കൊക്കെയ്നുമാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഓറഞ്ച് പെട്ടികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ.

ദക്ഷിണാഫ്രിക്കയ്ക്കു പുറമേ തുർക്കി, ബ്രസീൽ എന്നിവിടങ്ങങ്ങളിൽനിന്നും ഇവർ പഴവർഗങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. ഇവർക്കൊപ്പം കൂട്ടുകച്ചവടം നടത്തിയ മൻസൂർ എന്നയാൾക്കു വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. മൻസൂറിന്റെ ഉടമസ്ഥതയിലുള്ള മോർ ഫ്രഷ് എക്സ്പോർട്സ് കമ്പനിയിൽ വിജിന്റെ സഹോദരൻ ഡയറക്ടറാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇറക്കുമതി, കയറ്റുമതി ചട്ടങ്ങൾ പാലിക്കാതെയുള്ള ഇടപാടുകളായിരുന്നു ഏറെയും എന്നു പറയുന്നു. പർച്ചേസ് ഓർഡറുകൾ ഇല്ലാതെ വാട്സാപ് വഴിയുള്ള ഇടപാടുകൾ നടത്തി നികുതി വെട്ടിപ്പു നടന്നതായും പറയുന്നു.

ഇന്ത്യയിലെത്തുന്ന ലഹരിമരുന്ന്, മറ്റു വിദേശ രാജ്യങ്ങളിലേയ്ക്കു കടത്തുകയാണ് ചെയ്തിരുന്നത് എന്നാണ് വിജിൻ ഉദ്യോഗസ്ഥർക്കു നൽകിയ മൊഴി. എന്നാൽ സംഘത്തിന് ഇന്ത്യയിൽ ലഹരി വിതരണശൃംഖലയുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇന്ത്യയിൽ ലഹരി വിതരണത്തിനു മൻസൂർ ചുക്കാൻ പിടിച്ചിരുന്നതായാണ് ഡിആർഐ കരുതുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കാരിയേഴ്സിനെ മൻസൂറാണ് നിയന്ത്രിച്ചിരുന്നതെന്നു പറയുന്നു. ലഹരി സംഘത്തെക്കുറിച്ച് വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vijin-varghese-drug-arrest-01
വിജിൻ വർഗീസ് (ഫയൽ ചിത്രം)

Content Highlights: Drugs, DRI, Vijin Varghese, Fruit Importer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com