കാണിക്കവഞ്ചി തകർത്ത് മോഷണം: 22 വയസ്സുകാരിയടക്കം രണ്ടു പേർ പിടിയില്‍
Mail This Article
കോട്ടയം∙ വൈക്കത്ത് ആരാധനാലയങ്ങളിലെ കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയ കേസിൽ 22 വയസ്സുകാരിയടക്കം രണ്ടു പേർ പിടിയിൽ. കായംകുളം സ്വദേശി അൻവർ ഷാ, സുഹൃത്ത് സരിത എന്നിവരാണ് ഏറ്റുമാനൂരിൽനിന്നു വൈക്കം പൊലീസിന്റെ പിടിയിലായത്. കായംകുളത്തും ഇടുക്കിയിലും നിരവധി കേസുകളിൽ പ്രതിയായ ഇവരെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തും.
കഴിഞ്ഞ 24നാണ് വെച്ചൂർ ഇടയാഴം മേഖലകളിൽ മൂന്നു ക്ഷേത്രങ്ങളിലും ഒരു പള്ളിയിലും കാണിക്കവഞ്ചി പൊളിച്ച് മോഷണം നടന്നത്. ഒരു ക്ഷേത്രത്തിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഹെൽമറ്റും പാന്റും ധരിച്ചിരുന്ന മോഷ്ടാക്കളിൽ ഒരാൾ സ്ത്രീയാണെന്ന സൂചനയും പൊലീസിന് ലഭിച്ചിരുന്നു. പ്രദേശത്തെ കൂടുതൽ സിസിടിവികൾ പരിശോധിച്ചതിൽനിന്ന് ബൈക്കിന്റെ നമ്പർ ലഭിച്ചതാണ് മോഷ്ടാക്കളെ കുടുക്കാൻ സഹായിച്ചത്.
കായംകുളം, ഇടുക്കി സ്റ്റേഷനുകളിലെ മോഷണ, അടിപിടി കേസുകളിലെയും പ്രതികളാണ് ഇവരെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സരിതയുടെ ബാഗിൽനിന്നു പണം കണ്ടെത്തിയിട്ടുണ്ട്. അൻവർ ഷായെ ക്ഷേത്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവർ കൂടുതൽ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണോ എന്നും പൊലീസ് സംശയിക്കുന്നു.
English Summary: Two Arrested in Temple Theft Case at Vaikom