‘ഒരു ചേട്ടൻ എന്റെ മുകളിലേക്കു വന്നു വീണു; ചോര മുഴുവൻ എന്റെ ഉടുപ്പിലായി’
Mail This Article
പാലക്കാട്∙ ഏറെ പ്രതീക്ഷയോടെ സന്തോഷത്തോടെ പുറപ്പെട്ട ഊട്ടി യാത്ര വൻ ദുരന്തത്തിലേക്ക് വഴിമാറിയതിന്റെ ആഘാതത്തിൽ നിന്ന് മുക്തരായിട്ടില്ല രക്ഷപ്പെട്ട വിദ്യാർഥികളാരും. യാത്രയുടെ തുടക്കം മുതൽ അധ്യാപകരെല്ലാം കൃത്യമായ നിർദേശങ്ങൾ കുട്ടികൾക്ക് നൽകിയിരുന്നു. കുട്ടികളുടെ മൊബൈൽ ഫോണ്‍ ഉപയോഗം പോലും നിയന്ത്രിച്ച് കരുതലോടെയായിരുന്നു യാത്ര. എന്നാൽ വാഹനം പുറപ്പെട്ടപ്പോള്‍ തന്നെ അമിതവേഗത്തിലായിരുന്നു എന്ന് രക്ഷപ്പെട്ട കുട്ടികൾ പറയുന്നു.
‘കെഎസ്ആർടിസി ബസ്സിന്റെ വലതു വശത്ത് പുറകിലായി ഇടിച്ച് ഞങ്ങളുടെ ബസ് മറിഞ്ഞു. ബസ്സിൽ മുഴുവൻ ചോരയായിരുന്നു. ആദ്യം 70–80 സ്പീഡിലായിരുന്നു വാഹനം പോയിരുന്നത്. പിന്നീട് ഞങ്ങൾ പുറകിലേക്ക് പോയിരുന്നു. നല്ല സ്പീഡിലാണ് പിന്നീട് ബസ് പോയതെന്നാണ് തോന്നുന്നത്. കാരണം ഹംപൊക്കെ ചാടുമ്പോ നല്ല കുലുക്കത്തിലായിരുന്നു. പിന്നെ ഇടിക്കുകയും മറിയുകയുമായിരുന്നു.–’ അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഒരു വിദ്യാർഥി പറഞ്ഞു.
‘ഞാൻ മയക്കത്തിലേക്ക് പോയിരുന്നു. അപ്പോഴാണ് സീറ്റ് വന്ന് അടിക്കുന്നതു പോലെ തോന്നിയത്. ഒരു ചേട്ടൻ എന്റെ മുകളിലേക്കു വന്നു വീണു. ആ ചേട്ടന്റെ ചോര എന്റെ ഉടുപ്പിലായി. എനിക്ക് കാര്യമായി ഒന്നും പറ്റിയില്ല. പക്ഷേ കൂടെ ഇരുന്ന കൂട്ടുകാരി ബസ്സിനടിയിൽപ്പെട്ടു. അവളെ പുറത്തെടുക്കാൻ പ്രയാസപ്പെട്ടു’– മറ്റൊരു വിദ്യാർഥിനി പറഞ്ഞു.
English Summary: Students in tourist bus about Vadakkencherry Bus Accident