ആന്ധ്രയിൽനിന്ന് കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപന; നിലമ്പൂരിൽ യുവാവ് അറസ്റ്റിൽ
Mail This Article
നിലമ്പൂർ ∙ മലയോര മേഖലയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രപ്രദേശിൽനിന്ന് കഞ്ചാവ് എത്തിക്കുന്ന ഇടനിലക്കാരൻ എടക്കര കാക്കപ്പരത സ്വദേശി തെക്കരത്തൊടി മുഹമ്മദ് സ്വാലിഹ് (മിന്നൽ സാലി–28) പിടിയിൽ. നിലമ്പൂർ കോടതിപ്പടി ബസ് സ്റ്റോപ്പിനു സമീപം രണ്ട് ബാഗിലായി 14 കിലോ കഞ്ചാവുമായാണ് പ്രതി പിടിയിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് നിലമ്പൂർ ഡിവൈഎസ്പി ഷാജു കെ.എബ്രഹാം, സിഐ പി.വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചില്ലറ വിൽപ്പനക്കാരിൽനിന്നും മുൻകൂർ ഓർഡർ സ്വീകരിച്ച് പണം ശേഖരിച്ച ശേഷമാണ് ആന്ധ്രപ്രദേശിലെ വിജയവാഡയിൽനിന്ന് കഞ്ചാവ് എത്തിക്കുന്നത്. കഴിഞ്ഞ മാസം മൂന്ന് തവണ ഇയാൾ ആന്ധ്രയിലേക്ക് പോയിട്ടുണ്ട്. കിട്ടുന്ന പണംകൊണ്ടു വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങി ധരിച്ച് ആഡംബര കാറുകളിലും ബൈക്കിലും പെൺകുട്ടികളുമായി കറങ്ങും. കഞ്ചാവ് വിൽപ്പന, റബർഷീറ്റ് മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.
കഴിഞ്ഞ വർഷം പാലക്കാട് റെയിൽവേ പൊലീസ് ഏഴര കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ജയിൽവാസം അനുഭവിച്ച സ്വാലിഹ് മാസങ്ങൾക്ക് മുൻപാണു ജാമ്യത്തിലിറങ്ങിയത്. നിലമ്പൂർ സ്റേഷനിലെ എസ്ഐമാരായ വിജയരാജൻ, എം.അസൈനാർ, തോമസ് കുട്ടി ജോസഫ്, എസ്‌സിപിഒ ജംഷാദ്.ടി, സിപിഒ സജേഷ് , ഡാൻസാഫ് അംഗങ്ങളായ സുനിൽ എൻ.പി, അഭിലാഷ് കൈപ്പിനി, ആസിഫലി കെ.ടി, നിബിൻ ദാസ്.ടി, ജിയോ ജേക്കബ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
English Summary: Youth arrested with drugs in Nilambur