ADVERTISEMENT

പേരും പ്രവൃത്തിയും തമ്മിൽ പൊരുത്തമില്ലാതെ, രക്ഷകനായിരിക്കുമ്പോഴും പ്രവചനാതീതനായി, ഞെട്ടിക്കലായിരുന്നു മുലായം സിങ് യാദവിന്റെ ശീലം. മുലായമെന്നാൽ മൃദുലം എന്നാണർഥം. പക്ഷേ, പലപ്പോഴും മുലായം ആളൊരു കടുപ്പക്കാരനാണെന്നാണു രാഷ്ട്രീയ സുഹൃത്തുക്കളുടെ അനുഭവം. അണികൾ സ്നേഹപൂർവം ‘നേതാജി’ എന്നു വിളിക്കുന്ന മുലായം, ഉത്തർപ്രദേശിലെ ഇറ്റാവാ ജില്ലയിലെ സായ്ഫായ് ഗ്രാമത്തിലെ കർഷക കുടുംബത്തിലാണു ജനിച്ചത്. സുധർസിങ്ങിന്റെയും മൂർത്തിദേവിയുടേയും മകൻ കലാലയപഠനകാലത്തേ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി റാം മനോഹർ ലോഹ്യയുടെ അനുയായിയായാണ് പൊതുരംഗത്തെത്തിയത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉത്തർപ്രദേശിനുള്ള പ്രാധാന്യം വലുതാണ്. ലോക്‌സഭയിലെ 543 സീറ്റുകളിൽ 80 എണ്ണവും യുപിയിൽനിന്ന്. വലിയ സംസ്ഥാനമായതിനാൽ നിയമസഭയ്ക്കുമുണ്ട് വലുപ്പം– 403 അംഗങ്ങൾ. 15 കോടിയിലേറെ വോട്ടർമാരുമുണ്ട്. ഒരുപാട് രാഷ്ട്രീയ പരീക്ഷണങ്ങൾക്കു മണ്ണൊരുക്കിയ ഇടം. ആ യുപിയുടെ നാഥനായി മൂന്നു തവണ സത്യപ്രതിജ്ഞ ചെയ്തു മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നിട്ടുണ്ട് മുലായം. എഴുപതുകൾ‌ക്കു ശേഷമുണ്ടായ പ്രക്ഷുബ്ധാവസ്ഥകളിലാണു പൊടുന്നനെ താരമായി മുലായം യുപിയിൽ ഉദിച്ചുയർന്നത്. ഉന്നതജാതി നേതാക്കളുടെ ആധിപത്യമുള്ള കോൺഗ്രസ് പാർട്ടിയെ ഓരത്തേക്കു മാറ്റി ഉത്തർപ്രദേശിൽ ഒബിസി വിഭാഗം രാഷ്ട്രീയക്കരുത്തു നേടിയ കാലം.

രാമജന്മഭൂമി ക്ഷേത്ര പ്രചാരണത്തിന്റെ ചുവടുപിടിച്ചു ബിജെപി പിടിമുറുക്കുകയും വർഗീയ ധ്രുവീകരണത്തിലേക്കു നാട് നീങ്ങുകയും ചെയ്തപ്പോഴായിരുന്നു സോഷ്യലിസ്റ്റ് നേതാവായി മുലായം അവതരിച്ചത്. കോൺഗ്രസ് ഒഴിച്ചിട്ട രാഷ്ട്രീയ ഇടം പിടിച്ചടക്കി, ഒബിസി വിഭാഗത്തിന്റെ അതികായനായി മുലായം സ്വയം പ്രതിഷ്ഠിച്ചു. രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദവും അധ്യാപനത്തിൽ ബിരുദവും നേടിയ മുലായം കുറച്ചുകാലം അധ്യാപകനായിരുന്നു. അധ്യാപക ജോലി ഉപേക്ഷിച്ച് 1967ൽ 28–ാം വയസ്സിൽ ജസ്വന്ത് നഗറിൽനിന്ന് നിയമസഭയിലേക്ക് കന്നി മത്സരത്തിൽതന്നെ വിജയം. അതിവേഗം ലോക്ദളിലെ കരുത്തനായി മാറി.

മുലായം സിങ് യാദവ് (PTI Photo/Atul Yadav)
മുലായം സിങ് യാദവ് (PTI Photo/Atul Yadav)

1977ലെ രാംനരേഷ് യാദവ് മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരൻ. 1985ൽ പ്രതിപക്ഷ നേതാവ്. 1989 ഡിസംബറിൽ ബിജെപി പിന്തുണയോടെ ആദ്യമായി മുഖ്യമന്ത്രി. 1990ൽ ബിജെപി പിന്തുണ പിൻവലിച്ചെങ്കിലും കോൺഗ്രസ് സഹായിച്ചു. 1991ൽ കോൺഗ്രസും പിന്തുണ പിൻവലിച്ചതോടെ ഭരണം നഷ്ടപ്പെട്ടു. 1992ൽ സമാജ്‌‌വാദി പാർട്ടി (എസ്‌പി) സ്ഥാപിച്ച് അധ്യക്ഷനായി. തൊട്ടടുത്ത വർഷം, 1993ൽ കാൻഷിറാമിന്റെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സഖ്യകക്ഷിയായപ്പോൾ എസ്പി നേതാവെന്ന നിലയിൽ രണ്ടാം തവണയും മുഖ്യമന്ത്രി. രണ്ടു വർഷം കഴിഞ്ഞ് 1995ൽ ബിഎസ്പി പിന്തുണ പിൻവലിച്ചു, മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. പിന്നീട്, 2003ൽ മായാവതി മന്ത്രിസഭ വീണപ്പോൾ മൂന്നാം തവണയും യുപി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയ മുലായം 2007 വരെ തുടർന്നു. മൂന്ന് കാലയളവുകൾ ഒരുമിച്ചെടുത്താൽ 6 വർഷവും 9 മാസവുമാണ് മുലായം മുഖ്യമന്ത്രിക്കസേരയിൽ തുടർന്നത്. 

ഗുസ്തി പരിശീലനം കിട്ടിയ അധ്യാപകൻ രാഷ്ട്രീയ ചാണക്യനായി മാറിയ കഥയാണ് ഒറ്റ വാചകത്തിൽ മുലായത്തിന്റെ ജീവിതം. ഗുസ്തിയും അധ്യാപനവും പക്ഷേ, രാഷ്ട്രീയ ഗോദയിലാണു മുലായം പയറ്റിയതും പഠിപ്പിച്ചതും. എസ്‌പി രൂപീകരിച്ചശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഷിക്കോഹാബാദ്, ജസ്വന്ത്നഗർ, നിധൗലികലൻ എന്നിവിടങ്ങളിൽ മത്സരിക്കുകയും മൂന്നിടത്തും വിജയിക്കുകയും ചെയ്ത ചരിത്രവുമുണ്ട് മുലായത്തിന്. മുഖ്യമന്ത്രിയായിരിക്കെ, വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന എസ്‌സി/എസ്‌ടി/ഒബിസി ഉദ്യോഗാർഥികൾക്കായി പരിശീലന പദ്ധതിയുൾപ്പെടെ നടപ്പാക്കി. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒബിസി സംവരണം 15 ശതമാനത്തിൽനിന്ന് 27 ശതമാനമായി ഉയർത്തി. ത്രിതല പഞ്ചായത്ത്‌രാജ് സ്ഥാപനങ്ങളിൽ വിവിധ സാമൂഹിക വിഭാഗങ്ങൾക്ക് ക്വോട്ട ഉറപ്പാക്കി. ക്രിമിനലുകളെ സംരക്ഷിക്കുന്നെന്നും സ്വന്തം കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിലേക്കു പ്രോത്സാഹിപ്പിക്കുന്നെന്നുമുള്ള ആരോപണങ്ങളും നേരിട്ടു.

∙ പിന്തുണയ്ക്കും വേണ്ടിവന്നാൽ പിൻവലിക്കും!

തുടക്കംതൊട്ടേ കോൺഗ്രസ് വിരുദ്ധ ചേരിയിലാണെങ്കിലും മാറിച്ചിന്തിക്കാൻ മുലായം മടിച്ചിട്ടില്ല. ബിജെപിയെ എതിർക്കുമ്പോഴും അവരുടെ പിന്തുണയെ തള്ളിപ്പറഞ്ഞുമില്ല. കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാൻ വേണ്ട സംഖ്യ തനിക്കുണ്ടെന്ന് 1999ൽ സോണിയ ഗാന്ധി രാഷ്‌ട്രപതിയോടു പറഞ്ഞു. മുലായത്തെക്കൂടി കണക്കിലെടുത്തായിരുന്നു അവകാശവാദം. അതറിഞ്ഞ മാത്രയിൽ മുലായം പറഞ്ഞു: ഇല്ല, കോൺഗ്രസിന് എന്റെ പിന്തുണയില്ല. താൻ അങ്ങനെയാവും പറയുകയെന്ന് എൽ.കെ.അഡ്വാനിയോടു മുലായം സൂചിപ്പിച്ചിരുന്നു. പിറ്റേന്നു സോണിയ പറഞ്ഞു: തനിക്കു സർക്കാരുണ്ടാക്കാനുള്ള ആൾബലമില്ല!

2004ൽ ഒന്നാം യുപിഎ സർക്കാർ ഉണ്ടാക്കുന്നതിനു മുന്നോടിയായുള്ള അത്താഴവിരുന്നിനു മുലായത്തിന്റെ പാർട്ടിയായ എസ്‌പിയുടെ ജനറൽ സെക്രട്ടറി അമർ സിങ്ങിനെയും കൂട്ടിയാണ് അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്, 10 ജൻപഥിലേക്കു പോയത്. 4 വർഷത്തിനുശേഷം, യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഇടതു പാർട്ടികൾ 2008ൽ തീരുമാനിച്ചു. മുലായം കോൺഗ്രസിന്റെ രക്ഷകനായി എത്തി, സർക്കാർ കാലാവധി പൂർത്തിയാക്കി. 4 വർഷത്തിനുശേഷം, തന്റെ 6 മന്ത്രിമാരെയും രണ്ടാം യുപിഎ സർക്കാരിനുള്ള പിന്തുണയും പിൻവലിക്കുമെന്നു തൃണമൂൽ നേതാവ് മമതാ ബാനർജി പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ മുലായത്തിന്റെ പ്രസ്‌താവന എത്തി: സർക്കാരിനെ പിന്തുണയ്‌ക്കും.

മുലായം സിങ് യാദവ്, അഖിലേഷ് യാദവ് (PTI Photo/Nand Kumar)
മുലായം സിങ് യാദവ്, അഖിലേഷ് യാദവ് (PTI Photo/Nand Kumar)

പ്രധാനമന്ത്രിയാകണം എന്നതായിരുന്നു ‘നേതാജി’യുടെ ഏറ്റവും വലിയ ആഗ്രഹം. 2014ൽ അതിനു കച്ചകെട്ടിയെങ്കിലും നടന്നില്ല. യുപിഎയ്‌ക്കും എൻഡിഎയ്‌ക്കും ഭൂരിപക്ഷം കിട്ടാതെ വന്നാൽ താനല്ലാതെ ആര് എന്ന ഉത്തരം പറയാനും പലരെയുംക്കൊണ്ടും പറയിപ്പിക്കാനും മുലായം ശ്രമിച്ചിരുന്നു. 1996ൽ ഏതാനും എംപിമാരുമായി എച്ച്.ഡി.‌ദേവെഗൗഡയ്‌ക്കു പ്രധാനമന്ത്രിയാകാമെങ്കിൽ, തനിക്കെന്തുകൊണ്ട് ആയിക്കൂടാ എന്നായിരുന്നു ചിന്ത. നരേന്ദ്ര മോദിയെ കുറെ വിമർശിച്ചെങ്കിലും മോദി രണ്ടാമതും പ്രധാനമന്ത്രിയായതോടെ നിരാശനായി മുലായം എന്നാണ് അടുപ്പക്കാരുടെ വർത്തമാനം.

∙ രഹസ്യധാരണകളുടെ തടവുകാരൻ

കേന്ദ്ര പ്രതിരോധ മന്ത്രി ആയപ്പോൾ, പ്രതിരോധ സ്ഥാപനങ്ങളുടെ കത്തിടപാടുകളിൽ ഹിന്ദി മുഖ്യമാക്കാൻ ശ്രമിച്ചയാളാണു മുലായം. 1999ൽ അടൽ ബിഹാരി വാജ്‌പേയി സർക്കാർ താഴെവീഴുകയും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സഖ്യസർക്കാർ രൂപീകരണത്തിന് നേതൃത്വം നൽകുകയും ചെയ്‌ത സമയം. സോണിയയുടെ വിദേശവേരുകൾ ഓർമപ്പെടുത്തി തടസ്സമുണ്ടാക്കിയതു മുലായം ആയിരുന്നു. ഇതിനിടെ, ബിജെപി പടർന്നുപന്തലിക്കാൻ തുടങ്ങിയപ്പോൾ, ഒരേസമയം യാദവരുടെയും മുസ്‌ലിംകളുടെയും നേതാവായി അദ്ദേഹം മാറി. സാമൂഹിക അടിത്തറ വിപുലീകരിക്കാൻ, ഉന്നത സമുദായമായ ഠാക്കൂർമാരെ ഒപ്പം നിർത്താനും ശ്രമിച്ചു.

മുലായം സിങ് യാദവ്, യോഗി ആദിത്യനാഥ് (PTI Photo)
മുലായം സിങ് യാദവ്, യോഗി ആദിത്യനാഥ് (PTI Photo)

പ്രധാനമന്ത്രി വാജ്‌പേയിയുമായി തനിക്കുള്ള രസകരമായ രഹസ്യധാരണ മുലായം വെളിപ്പെടുത്തിയിരുന്നു. വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോഴെല്ലാം നടുത്തളത്തിലിറങ്ങി കലക്കുന്നതിനു വാജ്‌പേയിയുടെ നിശബ്‌ദ ആശീർവാദമുണ്ടായിരുന്നു എന്നതായിരുന്നു ആ വെളിപ്പെടുത്തൽ. ബിൽ അവതരണം ഓരോ തവണയും പൊളിക്കുമ്പോൾ വാജ്‌പേയിയുടെ രഹസ്യദൂതർ അഭിനന്ദനവുമായി തന്നെ കാണാനെത്തുന്നുണ്ട് എന്നായിരുന്നു അവകാശവാദം.

2014 നവംബറിൽ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിനു ആർഭാടത്തിൽ മുങ്ങിയത് വിവാദമായിരുന്നു. ഇറക്കുമതി ചെയ്‌ത വിക്‌ടോറിയൻ മാതൃകയിലുള്ള രഥത്തിലായിരുന്നു നഗരത്തിലൂടെ മുലായത്തെ സ്വീകരിച്ചാനയിച്ചത്. നാൽപ്പതോളം മന്ത്രിമാരും പങ്കെടുത്തിരുന്നു. വിവാദച്ചെളി ദേഹത്തു പറ്റാതെ കുതറിമാറാനുള്ള മെയ്‌വഴക്കം അപ്പോഴും പ്രദർശിപ്പിച്ചു മുലായം.

∙ ‘ഇതു സൈക്കിളല്ല, കയ്യൊപ്പാണ്’

പ്രാദേശിക നേതാവിൽനിന്ന് തുടങ്ങി അരനൂറ്റാണ്ടിലേറെ ജനപ്രതിനിധിയും മന്ത്രിയും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായി സംസ്ഥാന–ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞാടി. ഇരുപത്തിെയട്ടാം വയസ്സിൽ ജനപ്രതിനിധിയായ അദ്ദേഹം അന്നുമുതൽ മരണം വരെ ജനത്തിന്റെ മനസ്സമ്മതം ഉറപ്പാക്കിയ നേതാവാണ്. ഉത്തർപ്രദേശിലെ സാധാരണക്കാരുടെ മനസ്സിൽ എസ്പി കുടിയേറിയതിനു പിന്നിൽ സൈക്കിളിന്റെ ലാളിത്യം ഉണ്ടായിരുന്നു. 

മുലായം സിങ് യാദവ്, മായാവതി (PTI Photo)
മുലായം സിങ് യാദവ്, മായാവതി (PTI Photo)

‘ഇതു സൈക്കിളല്ല, എന്റെ കയ്യൊപ്പാണ്’– എസ്‌പിയുടെ തിരഞ്ഞെടുപ്പു ചിഹ്നത്തെക്കുറിച്ചു മുലായം ഒരിക്കൽ പറഞ്ഞു. സൈക്കിളോടിച്ച് തൊണ്ണൂറുകളിൽ പ്രചാരണം നടത്തിയിരുന്ന മുലായത്തിന്റെ പാത പിന്തുടർന്നു സൈക്കിൾ ഓടിച്ചുതന്നെയാണ് മകൻ അഖിലേഷ് യാദവും അധികാരക്കസേരയിൽ എത്തിയത്. അച്ഛൻ പഴയ ഹെർക്കുലീസ് സൈക്കിളിൽ പര്യടനം നടത്തിയപ്പോൾ പുത്തൻ ബിഎംഡബ്ല്യു സൈക്കിളിലായിരുന്നു അഖിലേഷിന്റെ യാത്ര. മുലായത്തിനു ധർത്രിപുത്ര (മണ്ണിന്റെ മകൻ) പരിവേഷം നൽകുന്നതിൽ സൈക്കിളിനും പങ്കുണ്ട്.

സാധാരണക്കാരുടെ കൈ പിടിക്കുന്ന അതേ ഊഷ്മളതയിൽ താരങ്ങളെ ചേർത്തുപിടിക്കാനും മുലായത്തിനു പ്രത്യേക കഴിവുണ്ടായിരുന്നു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, ജയപ്രദ, ജയാ ബച്ചൻ തുടങ്ങിയവരുമായെല്ലാം ഉറ്റസൗഹൃദം പുലർത്തി. തന്റെ ഭരണകാലത്ത് അമിതാഭ് ബച്ചനെ ഉത്തർപ്രദേശിന്റെ ബ്രാൻഡ് അംബാസഡറാക്കി മുലായത്തിലെ സോഷ്യലിസ്റ്റ് നേതാവ് ഉദാരമതിയുമായി.

English Summary: About Veteran Politician Mulayam Singh Yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com