‘അർബൻ നക്സലുകൾ’ വേഷംമാറി ഗുജറാത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നു: മോദി
Mail This Article
ഭറൂച്∙ ‘അർബൻ നക്സലുകൾ’ വേഷം മാറി ഗുജറാത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ സംസ്ഥാനം അവരെ നശിപ്പിക്കുമെന്നും ഗുജറാത്തിലെ ഭറൂച് ജില്ലയിലെ ഡ്രഗ് പാർക്കിന് ശിലാസ്ഥാപനം നിർവഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
‘‘സാധാരണക്കാരായ ജനങ്ങളെ അവർ തെറ്റിദ്ധരിപ്പിക്കുന്നു. ഊർജസ്വലരായ യുവാക്കളെ അവർ വഴിതെറ്റിക്കുന്നു. നമ്മുടെ യുവ തലമുറയെ നശിപ്പിക്കാൻ അവരെ സമ്മതിക്കില്ല. ഇവരെക്കുറിച്ച് നമ്മുടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകണം. വിദേശശക്തികളുടെ ഏജന്റുമാരാണ് അവർ. അവർക്കുമുന്നിൽ ഗുജറാത്ത് മുട്ടുമടക്കില്ല. ഗുജറാത്ത് അവരെ നശിപ്പിക്കും’’ – ആംആദ്മി പാർട്ടിയെ ലക്ഷ്യമിട്ട് മോദി പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ എഎപി നടത്തുകയാണ്. ഈ വർഷം അവസാനത്തോടെ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഉണ്ടാകും. ഇതിനുമുന്നോടിയായുള്ള വാക്‌പോരുകൾക്കാണ് ഗുജറാത്ത് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
സർദാർ സരോവർ അണക്കെട്ട് പദ്ധതിയെ നിർത്തലാക്കാൻ നക്സൽ ചിന്താഗതിയുള്ള ജനങ്ങൾ ശ്രമിച്ചുവെന്ന ആരോപണവും അദ്ദേഹം ഉയർത്തി. നർമദ ബച്ചാവോ ആന്ദോളൻ നേതാവ് മേധാ പട്കറിനെയാണ് ബിജെപി നേതാക്കൾ അർബൻ നക്സൽ എന്ന പദം കൊണ്ട് ലക്ഷ്യമിടുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് ഈസ്റ്റിൽനിന്ന് എഎപി സ്ഥാനാർഥിയായി മേധാ പട്കർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
English Summary: 'Urban Naxals' trying to enter Gujarat, state will destroy them: PM Modi