വാടക ഗർഭധാരണം: നയൻതാരയുടെ മൊഴിയെടുക്കും; സമൂഹമാധ്യമത്തിൽ പോസ്റ്റുമായി വിഘ്നേഷ്
Mail This Article
ചെന്നൈ ∙ തെന്നിന്ത്യൻ താരം നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്ന സംഭവത്തിൽ തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് (ഡിഎംഎസ്) അന്വേഷണം ആരംഭിച്ചു. ഇരുവരിൽ നിന്നും വിശദമായി മൊഴിയെടുക്കാനാണു തീരുമാനം. ഇതിനായി അന്വേഷണ സമിതി അംഗങ്ങൾ ദമ്പതികളെ നേരിൽക്കാണും.
വാടകഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതിൽ നിയമലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നതടക്കമുള്ള കർശന വ്യവസ്ഥകളോടെ ഇക്കൊല്ലം ജനുവരിയിൽ നിയമം ഭേദഗതി ചെയ്തിരുന്നു. ജൂൺ 9 നായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം.
വിവാദം സംബന്ധിച്ചു നയൻതാരയും വിഘ്നേഷും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ സമൂഹമാധ്യമത്തിൽ സജീവമായ വിഷ്നേഷിന്റെ ഇന്നത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയായി. ‘‘എല്ലാം കൃത്യമായ സമയത്ത് നിങ്ങൾ അറിയും. ക്ഷമയോടെ കാത്തിരിക്കുക’’ – എന്നാണ് വിഘ്നേഷ് കുറിച്ചത്.
English Summary: Probe on Surrogacy: DMS Will Interrogate Nayanthara and Vignesh Shivan