ADVERTISEMENT

മുംബൈ∙ വേണ്ടത്ര തെളിവില്ലാതെ ഭർത്താവിനെ അപകീർത്തിപ്പെടുത്തുകയും മദ്യപനെന്നും സ്ത്രീലമ്പടൻ എന്നും അധിക്ഷേപിക്കുകയും ചെയ്യുന്നത് ക്രൂരതയുടെ ഗണത്തിൽപ്പെടുമെന്ന് ബോംബെ ഹൈക്കോടതി. പുണെയിലെ ദമ്പതികളുടെ വിവാഹം റദ്ദാക്കിയ കുടുംബക്കോടതി വിധി ശരിവച്ചുള്ള വിധിപ്രസ്താവത്തിലാണു ബോംബെ ഹൈക്കോടതിയുടെ പരമാർശം.

ജസ്റ്റിസുമാരായ നിതിൻ ജംധർ, ശർമിള ദേശ്മുഖ് എന്നിവരുടെ ബെഞ്ച് ഒക്ടോബർ 12നാണ് വിധി പുറപ്പെടുവിച്ചത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനിൽനിന്ന് വിവാഹമോചനം അനുവദിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അൻപതുകാരിയായ സ്ത്രീയാണ് അപ്പീൽ ഫയൽ ചെയ്തത്. വാദത്തിനിടെ ഭർത്താവായിരുന്ന ആൾ മരിച്ചു. പിന്നീട് അന്തരാവകാശിയായി ഇയാൾ നിയമിച്ചയാളെയാണ് പരാതിയിൽ കോടതി വിളിപ്പിച്ചത്.

ഭർത്താവിനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ പ്രതിച്ഛായ സമൂഹത്തിനുമുന്നിൽ മോശമാക്കിയ സ്ത്രീ ചെയ്തത് ക്രൂരതയുടെ ഗണത്തിൽപ്പെടുമെന്ന് ബെഞ്ച് വിലയിരുത്തി. സ്വന്തം വാദങ്ങളല്ലാതെ അതിനെ സാധൂകരിക്കുന്ന തെളിവുകൾ ഒന്നും അവർ ഹാജരാക്കിയില്ല. ഇവരുടെ ആരോപണങ്ങൾ ഭർത്താവിന് മാനസിക വ്യഥയുണ്ടാക്കിയെന്ന് അഭിഭാഷകൻ ആരോപിച്ചു.

മേജർ റാങ്കിൽ സൈന്യത്തിൽനിന്ന് വിരമിച്ചയാളാണ് ഭർത്താവ്. ഇദ്ദേഹത്തിന് സമൂഹത്തിൽ നിലയും വിലയും ഉണ്ടായിരുന്നുവെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ മൂലം ഇവ തകർന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇതുകൊണ്ടുതന്നെ വിവാഹമോചനം അനുവദിക്കാവുന്നതാണെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

English Summary: Defaming husband, calling him ' womanizer and alcoholic' without substantiation amount to cruelty: Bombay HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com