വാപിളർന്നു വന്കടക്കെണി; അദാനി പൊട്ടിയാൽ ഇന്ത്യൻ ബാങ്കിങ് അടപടലം പൊട്ടും
Mail This Article
കർഷകൻ ബാങ്കിൽനിന്നു കടം വാങ്ങി നെല്ലോ ഗോതമ്പോ കൃഷി ചെയ്ത്, പ്രളയത്തിൽ കൃഷി നശിച്ചാൽ കടബാധ്യത തുടരും. കടം നിഷ്ക്രിയ ആസ്തിയായി മാറും. ലോക കോടീശ്വരൻ ഗൗതം അദാനി കടം വാങ്ങി തിരിച്ചടയ്ക്കാതിരുന്നാലോ? ആയിരക്കണക്കിനു കോടി എഴുതിത്തള്ളാനും ബാധ്യത തീർക്കാനെന്ന പേരിൽ വീണ്ടും കടം കൊടുക്കാനും ബാങ്കുകൾ റെഡി! ‘ഇതെന്തു ന്യായം, ഇതെന്തു നീതി, പറയൂ പറയൂ സർക്കാരേ...’ എന്ന പഴയ മുദ്രാവാക്യമാണ് ഓർമയിൽ വരുന്നത്. കോർപ്പറേറ്റ് വ്യവസായികൾക്ക് വാരിക്കോരി കൊടുക്കാൻ യാതൊരു മടിയുമില്ല, തിരിച്ചടച്ചില്ലെങ്കിൽ വീട് ജപ്തിയുമില്ല. കടംകയറിയിട്ടും മുടിയാതെ നിൽക്കുന്ന അദാനി ഗ്രൂപ്പിന് എസ്ബിഐ 5000 കോടിയുടെ റീഫിനാൻസ് വായ്പ നൽകാനൊരുങ്ങുകയാണ്. കടം വീട്ടാത്ത കർഷകന്റെ ആസ്തി ജപ്തി ചെയ്യുമ്പോൾ കോർപ്പറേറ്റ് കടക്കാരന് ഒറ്റത്തവണ തീർപ്പാക്കൽ നൽകുന്നു. അനേകം കോടികൾ എഴുതിത്തള്ളിക്കൊണ്ടാണ് തീർപ്പാക്കൽ വരുന്നത്. തിരിച്ചടവ് പരിധിക്കപ്പുറം അമിതമായി കടമെടുക്കാൻ കർഷകന് കഴിയില്ല, പക്ഷേ വ്യവസായിക്കു കഴിയും. അമിത കടം എന്നു പോലും പറയില്ല, ഇംഗ്ലിഷിൽ ‘ഓവർ ലിവറേജ്‍ഡ്’ എന്നേ പറയൂ. അദാനി ഓവർ ലിവറേജ്ഡ് ആണെന്ന് ലോകത്തെ തന്നെ പ്രധാന ധനകാര്യ ഏജൻസികൾ മുന്നറിയിപ്പു നൽകിയിട്ടു കാലമേറെയായി.