ADVERTISEMENT

തിരുവനന്തപുരം ∙ സുഹൃത്തായ യുവതിയുടെ വീട്ടിൽനിന്ന് ജൂസ് കുടിച്ച യുവാവ് കഴിഞ്ഞ ദിവസം പാറശാലയിൽ മരിച്ച സംഭവത്തിന്, ഏതാനും നാൾ മുൻപ് അ‍ജ്ഞാതൻ നൽകിയ പാനീയം കുടിച്ച് കളിയിക്കാവിളയിൽ വിദ്യാർഥി മരിച്ച സംഭവവുമായി സമാനതകളേറെ. തീർത്തും വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് രണ്ടു സംഭവങ്ങളും നടന്നതെങ്കിലും, രണ്ടിടത്തും മരണം സംഭവിച്ചതിലെ ‘അസാധാരണമായ’ സമാനതകളാണ് ആശങ്ക സൃഷ്ടിക്കുന്നത്. വനിതാ സുഹൃത്ത് നൽകിയ പാനീയം കുടിച്ച മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജ് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. ആന്തരികാവയവങ്ങൾ തകരാറിലായി ദിവസങ്ങളോളം ആശുപത്രിൽ കഴിഞ്ഞ ഷാരോൺ, ചികിൽസയ്ക്കിടെയാണ് മരിച്ചത്.

സ്കൂൾ വിട്ട് വീട്ടിലേക്കു പോകാൻ ബസ് കാത്തുനിൽക്കവെ, ഒരു വിദ്യാർഥി നൽകിയ ജൂസ് കഴിച്ചാണ് കളിയിക്കാവിള മെതുകമ്മൽ സ്വദേശി അശ്വിൻ മരിച്ചത്. രണ്ടു മരണങ്ങളും വിഷാംശം ഉള്ളിൽ ചെന്നതിലൂടെ സംഭവിച്ചതാണെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. അശ്വിന്റെ മരണം തമിഴ്നാട് സ്പെഷൽ ബ്രാഞ്ചാണ് അന്വേഷിക്കുന്നത് ഷാരോൺ രാജിന്റേതും സമാന രീതിയിലുള്ള മരണമാണെങ്കിലും, മരണകാരണത്തെ സംബന്ധിച്ച് വ്യക്തത വരുത്താൻ പാറശാല പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെൺകുട്ടിയുടെ വീട്ടുകാർ പാനീയത്തിൽ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നെന്ന് ഷാരോൺ രാജിന്റെ കുടുംബം ആരോപിക്കുന്നു.

∙ ബസ് യാത്രയ്ക്കിടെ പരിചയം, പ്രണയം

നെയ്യൂരിലെ സ്വകാര്യ കോളജില്‍ ബിഎസ്‌സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്. ഒരിക്കൽ ബസ് യാത്രയ്ക്കിടൊണ് നാട്ടുകാരിയായ പെൺകുട്ടിയെ ഷാരോൺ പരിചയപ്പെടുന്നതും ആ പരിചയം പ്രണയത്തിനു വഴിമാറുന്നതും. ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്ന് ഷാരോണിന്റെ വീട്ടുകാർ പറയുന്നു. ബിരുദ പഠനവുമായി ബന്ധപ്പെട്ട റെക്കോർഡ് ബുക്കുകൾ എഴുതാൻ ഈ പെൺകുട്ടി ഷാരോണിനെ സഹായിച്ചിരുന്നു.

അതേസമയം, പെൺകുട്ടിയുടെ വീട്ടുകാർക്ക് ഷാരോണുമായുള്ള പ്രണയ ബന്ധത്തോട് എതിർപ്പായിരുന്നു. ഷാരോണിനെ വിവാഹം ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന് മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയതോടെയാണ് പെൺകുട്ടി ഷാരോണിൽനിന്ന് അകലാൻ തുടങ്ങിയത്. എന്നാൽ, പിന്നീട് ഇരുവരും വീണ്ടും അടുത്തു. വീട്ടുകാരറിയാതെ വാട്സാപ്പ് വഴി സന്ദേശങ്ങളും കൈമാറിയിരുന്നു.

∙ ജൂസിലെ ദുരൂഹത

ഈ മാസം 14നു രാവിലെയാണ് ഷാരോണും സുഹൃത്തായ റെജിനും രാമൻചിറയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്. റെജിനെ പുറത്തുനിർത്തിയ ഷാരോൺ, ഒറ്റയ്ക്കാണ് പെൺകുട്ടിയുടെ വീട്ടിലേക്കു പോയത്. അൽപസമയം കഴിഞ്ഞ് ഛർദിച്ച് അവശനായാണ് ഷാരോൺ തിരിച്ചു വന്നത്. പെൺകുട്ടി നൽകിയ പാനീയം കഴിച്ചയുടനെ ഛർദിച്ചതായി ഷാരോൺ സുഹൃത്തിനോടു പറഞ്ഞു. സുഹൃത്ത് ഷാരോണിനെ വീട്ടിലെത്തിച്ചു.

അടുത്ത ദിവസം ഷാരോണിന്റെ വായ്ക്കുള്ളിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടു. തീർത്തും അവശ നിലയിലായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിലെ ചികിൽസയ്ക്കിടെ ആന്തരികാവയവങ്ങൾ തകരാറിലായി. വിഷാംശം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സ്ഥീരികരിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരം ഡോക്ടർമാർ ഷാരോണിന്റെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടി കഷായവും ജൂസും നൽകിയതായാണ് ഷാരോണിന്റെ മൊഴി.

സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം ഇന്നലെ പൊലീസിൽ പരാതി നൽകി. തുടർന്ന് പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയിൽ അവ്യക്തതയുണ്ടെന്നാണ് പൊലീസിൽനിന്ന് ലഭിക്കുന്ന വിവരം. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകൂ.

∙ വാട്സാപ്പ് ചാറ്റുകൾ പുറത്ത്

ഷാരോണിന്റെ മരണത്തിനു പിന്നാലെ, പെൺകുട്ടിയുമായി ഷാരോൺ നടത്തിയ വാട്സാപ്പ് ചാറ്റുകളും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തുക്കളുമായി നടത്തിയ ഫോൺ സംഭാഷണവും വീട്ടുകാർ പുറത്തുവിട്ടു. താൻ കുടിച്ചുകൊണ്ടിരുന്ന കഷായമാണ് ഷാരോണിനു നൽകിയതെന്ന് പെൺകുട്ടി പറയുന്നത് ഓഡിയോയിലുണ്ട്. രാവിലെയും കഷായം കുടിച്ചിരുന്നു. കഷായത്തിനു കയ്പ്പുണ്ടോയെന്നു ഷാരോൺ ചോദിച്ചപ്പോഴാണ് കഷായം കഴിക്കാനായി നൽകിയത്.

കഷായം കഴിക്കാനുള്ള അവസാന ദിവസമായിരുന്നെന്നും കഴിച്ചതിന്റെ ബാക്കി വന്നതാണ് യുവാവിനു നൽകിയതെന്നും പെൺകുട്ടി പറയുന്നുണ്ട്. ഇവിടെനിന്നും വിഷമൊന്നും കൊടുത്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിനോട് പറയുന്നുണ്ട്.

∙ ചാറ്റുകളിലും നിറയെ ‘കഷായം’

മരണത്തിനു മുൻപ് പെൺകുട്ടിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളിൽ ഈ കഷായത്തെക്കുറിച്ച് ഷാരോൺ ചോദിക്കുന്നതിന്റെ സ്ക്രീൻ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. ഛർദിക്കുമെന്ന് കരുതിയില്ലെന്നും ക്ഷമ ചോദിക്കുന്നതായും പെൺകുട്ടി പറയുന്നതും കേൾക്കാം. പച്ച നിറത്തിലാണ് ഛർദിച്ചതെന്നു ഷാരോൺ പറയുമ്പോൾ, അത് കഷായത്തിന്റെ നിറം അങ്ങനെയായതുകൊണ്ടാകാം എന്നാണ് പെൺകുട്ടിയുടെ മറുപടി. തനിക്ക് ഒട്ടും വയ്യെന്നു പറയുന്ന ഷാരോൺ കഷായത്തിന്റെ പേര് ചോദിക്കുന്നുണ്ട്. കഷായം ഉണ്ടാക്കിയതാണെന്നും ചോദിച്ചിട്ടു പറയാമെന്നുമാണ് പെൺകുട്ടിയുടെ മറുപടി.

മരുന്നു തന്ന സ്ഥലത്തേക്കു വിളിച്ചു ചോദിക്കാൻ ഷാരോണ്‍ ആവശ്യപ്പെടുന്നതും, ചോദിക്കാമെന്നു പെൺകുട്ടി മറുപടി നൽകുന്നതും ഓഡിയോ ഫയലുകളിലുണ്ട്. കഷായത്തിനുശേഷം കുടിച്ച ജൂസിന്റെ കുഴപ്പമാകുമെന്നും ചാറ്റിൽ പറയുന്നുണ്ട്. അമ്മയെ വീട്ടിൽ കൊണ്ടുവിട്ട ഓട്ടോറിക്ഷക്കാരനും ഈ ജൂസ് കുടിച്ച് പ്രശ്നമുണ്ടായതായി പെൺകുട്ടി പറയുന്നുണ്ട്. ഷാരോണുമായുള്ള ബന്ധം താൻ വിട്ടെന്നാണ് വീട്ടുകാർ കരുതുന്നതെന്നും അതിനാൽ അവർ ഒന്നും ചെയ്യില്ലെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിന് അയച്ച സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

∙ ആസൂത്രിതമെന്ന് കുടുംബം

പെൺകുട്ടിയുടെ മാതാപിതാക്കൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കൊലപാതകമെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ഈ മരണത്തിൽ പങ്കുണ്ടെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് മനോരമ ഓൺലൈനോട് പറഞ്ഞു. ഒരു വർഷത്തിലേറെയായി പെൺ‌കുട്ടിയുമായി ഷാരോൺ അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് ഈ ബന്ധത്തിൽ താൽപര്യമില്ലായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പാറശാല പൊലീസിൽ പരാതി നൽകിയെങ്കിലും, ശരിയായ രീതിയിൽ അന്വേഷിക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് ജയരാജ് ആരോപിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ആലോചിക്കുന്നുണ്ട്. അതേസമയം, അന്വേഷണം നടക്കുകയാണെന്നും മരണത്തെക്കുറിച്ച് ചില സംശയങ്ങളുണ്ടെന്നുമാണ് റൂറൽ എസ്പിയുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പാറശാല സിഐ തയാറായില്ല.

English Summary: Mystery of Youth's death after drinking juice in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com