‘വല്ലാത്തൊരു മനുഷ്യൻ’: പതിവ് തെറ്റിക്കാതെ ഉമ്മൻചാണ്ടി; കേക്ക് മുറിച്ച് അൻവർ സാദത്ത്
Mail This Article
കൊച്ചി ∙ ഇത്തവണയും പതിവു തെറ്റിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തയാറായിരുന്നില്ല; ജന്മദിനത്തിൽ കേക്കു മുറിക്കില്ലെന്ന പതിവ്. പകരം കേക്കുമായി ആശംസ അർപ്പിക്കാനെത്തിയ സ്ഥലം എംഎൽഎ അൻവർ സാദത്ത് തന്നെ കേക്കു മുറിക്കട്ടെ എന്നായിരുന്നു നിലപാട്. ആവർത്തിച്ചു പറഞ്ഞിട്ടും ജന്മദിനത്തിൽ കേക്കു മുറിക്കുന്ന പതിവു തനിക്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതോടെ എല്ലാവരുടെയും സമ്മതം വാങ്ങി അൻവർ സാദത്ത് കേക്ക് മുറിച്ച് ഉമ്മൻചാണ്ടിക്കും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും നൽകി.
കടുത്ത ആരോഗ്യ പ്രശ്നം നേരിടുന്ന ഉമ്മൻചാണ്ടി ചികിത്സകളുമായി ബന്ധപ്പെട്ട് ആലുവ ഗെസ്റ്റ് ഹൗസിലെത്തിയിട്ട് ഏതാനും ദിവസങ്ങളായി. ജർമനയിലേക്കു വിദഗ്ധ ചികിത്സയ്ക്കു പോകാനിരിക്കെയാണ് ഇന്നു ജൻമദിനമെത്തിയത്. ആദ്യം പുതുപ്പള്ളിയിലെത്തി പതിവുപോലെ നാട്ടുകാരുടെ ആശംസകൾ ഏറ്റു വാങ്ങണമെന്നു മോഹിച്ചെങ്കിലും ആരോഗ്യം സമ്മതിക്കാത്തതിനാൽ ഒപ്പമുള്ളവർ അനുവദിച്ചില്ല. ഇതോടെയാണ് ആലുവ ഗെസ്റ്റ് ഹൗസിൽ ഈദിവസം ചെലവഴിക്കാൻ തീരുമാനിച്ചത്.
വലിയൊരു മനുഷ്യന്റെ ജന്മദിന കേക്കു മുറിക്കാൻ ലഭിച്ച അവസരം അപൂർവ സൗഭാഗ്യമായാണ് കാണുന്നതെന്ന് അൻവർ സാദത്ത് പ്രതികരിച്ചു. ഇത് ഒരു വല്ലാത്ത മനുഷ്യൻ തന്നെയെന്ന ആത്മഗതവും അദ്ദേഹം പങ്കുവയ്ക്കുന്നു. കുടുംബാംഗങ്ങൾക്കു പുറമേ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്ത്‍ലിബ്, മുനിസിപ്പൽ ചെയർമാൻ എം.ഒ.ജോൺ തുടങ്ങിയവർ ആശംസ അർപ്പിക്കാനെത്തി.
English Summary: Former CM Oommen Chandy's birthday celebration, Anwar Sadath cuts cake