ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നു നദിയിൽ പതിച്ച് മരിച്ചവരുടെ എണ്ണം 140 കടന്നു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. നദിയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുനൂറിലേറെ പേരാണു നദിയിൽ പതിച്ചത്. വൈകിട്ട് ആറരയോടെയാണ് അപകടം.

മച്ചു നദിക്കു മുകളിലെ, ബ്രിട്ടിഷ് കാലത്തു നിർമിച്ച, 140 വർഷം പഴക്കമുള്ള പാലം അറ്റകുറ്റപ്പണികൾക്കായി 6 മാസം അടച്ചിട്ടിരുന്നു. 230 മീറ്റർ നീളമുള്ള പാലം നവീകരണത്തിനു ശേഷം 4 ദിവസം മുൻപാണു തുറന്നത്. അവധിദിനമായ ഇന്നലെ വൻതിരക്കായിരുന്നു. അപകടസമയം നാനൂറോളം പേർ പാലത്തിലുണ്ടായിരുന്നു. പാലത്തിന്റെ വശങ്ങളിൽ തൂങ്ങിക്കിടക്കുന്നവരുടെയും സഹായമഭ്യർഥിക്കുന്നവരുടെയും ദൃശ്യങ്ങളും പുറത്തുവന്നു. 170 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

3 ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികളെക്കുറിച്ചു മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ചർച്ച നടത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കു 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും അനുവദിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാർ, മരിച്ചവരുടെ കുടുംബങ്ങൾക്കു 4 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും അനുവദിച്ചു. അന്വേഷണത്തിന് അഞ്ചംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.

morbi-1
മോർബിയിൽ പാലം തകർന്ന നിലയിൽ (Photo:Twitter/ANI)

∙ മോർബി ദുരന്തം

ഗുജറാത്തിലെ മോർബി സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തം 1979 ഓഗസ്റ്റ് 11നായിരുന്നു. മച്ചുഡാം തകർന്ന് മരിച്ചത് ആയിരങ്ങളാണ്. അന്ന് രാജ്കോട്ട് ജില്ലയിലായിരുന്നു മോർബി. ഇന്ന് മോർബി ഒരു ജില്ലയാണ്. ഗുജറാത്തിലെ ടൈൽ ഫാക്ടറികളുടെ പ്രധാന നിർമാണ കേന്ദ്രമാണ് മോർബി.

English Summary: Gujarat Cable Bridge Collapse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com