ADVERTISEMENT

കൊച്ചി ∙ കേരള സർവകലാശാലയിലെ സെനറ്റ് അംഗങ്ങളുടെ നോമിനേഷൻ പിൻവലിച്ച തീരുമാനത്തെ ന്യായീകരിച്ച് ഹൈക്കോടതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സത്യവാങ്മൂലം. വൈസ് ചാന്‍സലര്‍ നിയമനത്തിലെ കാലതാമസം ഒഴിവാക്കാനാണ് ശ്രമിച്ചത്. സർവകലാശാല സെനറ്റ് അംഗമെന്ന നിലയിൽ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ അംഗങ്ങൾ പരാജയപ്പെട്ടതായും ഗവർണർ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

സെലക്ട് കമ്മിറ്റി രൂപീകരിച്ച ചാൻസലറുടെ നിയമാനുസൃതമായ നടപടി സെനറ്റ് വെല്ലുവിളിക്കുന്നതു നിയമവിരുദ്ധമാണ്. സെനറ്റിന്റെ നടപടി കേരള സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾക്ക് യോജിച്ചതല്ല. അതു പ്രകടമായ അധിക്ഷേപമാണ്. ചാൻസലർ പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കണമെന്ന സെനറ്റിന്റെ ഐകകണ്ഠമായ തീരുമാനത്തിൽ തന്റെ നോമിനികൾ കക്ഷികളാകുന്നത് നിയമവിരുദ്ധമാണ്. നോമിനികൾ അധികാരപരിധി വിട്ടാണ് പെരുമാറിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹൈക്കോടതി നിർദേശത്തിൽ ചാൻസലർ നാമനിർദേശം പിൻവലിച്ചതിന്റെ രേഖകൾ ഹാജരാക്കിയിട്ടുണ്ട്.

പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങളാണ് ചാൻസലറുടെ ഉത്തരവു സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ വരെ പുതിയ സെനറ്റർമാരെ നാമനിർദേശം ചെയ്യരുതെന്നായിരുന്നു ഹൈക്കോടതി നിർദേശം. അതേസമയം നോമിനേഷൻ പിൻവലിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ജസ്റ്റിസ് മുരളി പുരുഷോത്തമാന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന ഹർജി അഭിഭാഷക സമരം മൂലം ഇന്നത്തേയ്ക്കു മാറ്റിയിട്ടുണ്ട്.

English Summary: Governor Arif Mohammad Khan's Affidavit on Senate Nominees Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com