ADVERTISEMENT

ഇസ്രയേലിന്റെ തലപ്പത്തേക്ക് വീണ്ടും ബെന്യമിൻ നെതന്യാഹു. ഭാഗിക ഫലം പുറത്തുവന്നപ്പോൾ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി സഖ്യകക്ഷികളായ തീവ്ര വലതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിലേക്ക് ഉറപ്പിച്ചിരിക്കുകയാണ്. റിലീജിയസ് സയണിസ്റ്റ് പാർട്ടി (ആർസെഡ്പി), യുണൈറ്റഡ് തോറ ജൂഡായിസം (യുടിജെ), ഷാസ് തുടങ്ങിയവയാണ് നെതന്യാഹുവിന്റെ സഖ്യത്തിലുള്ളത്. 120 അംഗ പാർലമെന്റിൽ ഇവർ 61 സീറ്റെന്ന കടമ്പ കടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ അടുത്ത സഖ്യകക്ഷി സർക്കാരിനെ നെതന്യാഹു നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. നിലവിലെ പ്രധാനമന്ത്രി യൈർ ലാപിഡ് നയിക്കുന്ന സഖ്യത്തിൽ വലത്–മധ്യ–ഇടതുപക്ഷ പാർട്ടികളാണ് ഉള്ളത്. ഇസ്രയേൽ വികാരം ഉയർത്തി ചെറുപ്പക്കാരെ പാട്ടിലാക്കിയ നെതന്യാഹുവിനെ എതിർചേരി നേരിട്ടത് പ്രധാനമായും ഇസ്രയേലിലെ പലസ്തീൻ ജനതയുടെ വോട്ടുകൊണ്ടാണ്.

അനുയായികൾക്കിടയിൽ ‘കിങ് ബിബി’ എന്നറിയപ്പെടുന്ന നെതന്യാഹു, 2021 ജൂണിൽ അധികാരത്തിൽനിന്നു പുറത്തുപോകുമ്പോൾ ഒരുറപ്പ് നൽകിയിരുന്നു – ‘‘തിരിച്ചെത്തും’’. 12 വർഷം തുടർച്ചയായി പ്രധാനമന്ത്രി പദത്തിൽ ഇരുന്നശേഷം എതിരാളികൾ അദ്ദേഹത്തെ താഴെയിറക്കിയപ്പോൾ എല്ലാവരും പ്രവചിച്ചത് ഒരു കാലഘട്ടത്തിന്റെ അവസാനം എന്നായിരുന്നു. എന്നാൽ വർധിത വീര്യത്തോടെ ഒരു വർഷത്തിനുശേഷം പുതിയ രാഷ്ട്രീയ പരിതസ്ഥിതിയിൽ നെതന്യാഹു തിരിച്ചെത്തുകയാണ്. ‘കിങ് ബിബി’ രാഷ്ട്രീയമായി അജയ്യനാണെന്ന വിശ്വാസം അനുയായികൾക്കിടയിൽ അരക്കിട്ട് ഉറപ്പിക്കുകയാണ് ഇത്തവണത്തെ നെതന്യാഹുവിന്റെ വിജയം.

∙ മാറ്റം ഇസ്രയേലിൽ മാത്രമല്ല

ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം അധികാരത്തിൽ നെതന്യാഹു തിരിച്ചെത്തുമ്പോൾ ഇസ്രയേൽ സമൂഹത്തിലും പലസ്തീൻ, അറബ് വിഷയത്തിലും രാജ്യാന്തര സമൂഹത്തിലും മാറ്റങ്ങൾ വരും. അറബ് വിരുദ്ധ, വംശീയ പരാമർശങ്ങൾ സ്ഥിരം നടത്തുന്ന സഖ്യകക്ഷിയായ ആർസെഡ്പിയുടെ നേതാവ് ഇറ്റാമർ ബെൻ ഗ്വിർ ഉൾപ്പെടെയുള്ളവരുമായി ഒരുമിച്ചുപോകുക എന്നത് നെതന്യാഹുവിന് എന്നും തലവേദനയായിരിക്കും. ഭീകരവാദത്തെ പിന്തുണയ്ക്കുകയും വംശീയ പരാമർശങ്ങൾക്കു ശിക്ഷിക്കപ്പെടുകയും ചെയ്തയാളാണ് ഗ്വിർ. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അൽപ്പം മയപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാ ഇസ്രയേലുകാര്‍ക്കും വേണ്ടിയാണു പ്രവർത്തനം എന്നു പറയുന്നുണ്ടെങ്കിലും ഗ്വിർ എപ്പോൾ എങ്ങനെ പ്രവർത്തിക്കുമെന്നത് അപ്രവചനീയമാണ്. ജുഡീഷ്യൽ സംവിധാനത്തിൽ മാറ്റം കൊണ്ടുവരണമെന്നത് സഖ്യകക്ഷികൾ സ്ഥിരം ആവശ്യപ്പെടുന്നതാണ്. നെതന്യാഹുവിനെതിരെയുള്ള വിചാരണ പോലും ഇങ്ങനെ അട്ടിമറിക്കപ്പെടാം. ഇതു മുൻനിർത്തി ‘നാത്സികളും ജനാധിപത്യ രീതിയിലാണ് തിരഞ്ഞെടുക്കപ്പെട്ടത്’ എന്ന രീതിയിലുള്ള പ്രചാരണങ്ങളും നടന്നിരുന്നു.

തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കുന്ന പലസ്തീൻകാരൻ. വെസ്റ്റ് ബാങ്കിൽനിന്നുള്ള കാഴ്ച. (Photo by HAZEM BADER / AFP)
തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കുന്ന പലസ്തീൻകാരൻ. വെസ്റ്റ് ബാങ്കിൽനിന്നുള്ള കാഴ്ച. (Photo by HAZEM BADER / AFP)

അതേസമയം, ജീവിതച്ചെലവ് ഉയരുന്നത് ഇസ്രയേലിലെ സാധാരണക്കാരെ ബാധിച്ചിട്ടുണ്ട്. ഏതു പ്രധാനമന്ത്രി വന്നാലും ഇതിനു കൃത്യമായ പരിഹാരം സ്വീകരിച്ചേ പറ്റൂ. പലസ്തീൻ പ്രശ്നം ഉള്ളതിനാൽ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സർക്കാരിനു കഴിയില്ല. മേഖലയിലെ ശക്തികളിലൊന്നായ ഇറാനുമായുള്ള മോശം ബന്ധവും ഇറാന്റെ ആണവ താൽപര്യങ്ങളും വിഘടനവാദ സംഘങ്ങൾക്കു നൽകുന്ന പിന്തുണയും ഇസ്രയേലിനെ എന്നും അസ്വസ്ഥരാക്കാറുണ്ട്. പ്രാദേശികതലത്തിൽ ഇസ്രയേൽ – പലസ്തീൻ സംഘർഷം ഈ വർഷം വളരെ കൂടുതലാണ്. തീവ്രപക്ഷ കക്ഷികൾ സ്വന്തം സ്ഥാപനങ്ങൾക്കു സർക്കാർ സഹായം വേണമെന്നതും നിർബന്ധിത സൈനിക സേവനത്തിൽനിന്ന് ഇളവു വേണമെന്നതും ആവശ്യപ്പെടുന്നു. വെസ്റ്റ് ബാങ്ക് സെറ്റിൽമെന്റ് വിഷയത്തിൽ തീവ്ര നിലപാടാണ് സയണിസ്റ്റുകൾക്കുള്ളത്. ഇതിലെല്ലാം കൃത്യമായ നിലപാട് നെതന്യാഹുവിന് എടുക്കേണ്ടിവരും.

∙ ഇറാനെതിരെ നെതന്യാഹു

നെതന്യാഹു തിരിച്ചെത്തുന്നത് അറബ് രാജ്യങ്ങൾക്ക് ആശങ്കയുണ്ടാകുന്നുവെന്നാണ് വിലയിരുത്തൽ. എന്നാൽ ഇറാനെതിരെ ഇസ്രയേൽ നിലനിൽക്കുന്നത് ശാക്തിക സംതുലനം ആയി ഗൾഫ് രാജ്യങ്ങൾ കണക്കാക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷിയ വിഭാഗത്തോട് കടുത്ത എതിർപ്പുള്ള നെതന്യാഹുവിന്റെ കാലത്ത് സുന്നി വിഭാഗക്കാരായ അറബ് രാജ്യങ്ങളുമായി ബന്ധം കെട്ടിപ്പടുത്തിരുന്നു. 2020ൽ യുഎഇയും ബഹ്റൈനുമായി ബന്ധം സാധാരണനിലയിൽ എത്തിയിരുന്നു. കുറച്ചുമാസങ്ങൾക്കുശേഷം മൊറോക്കോയുമായും ബന്ധം മെച്ചപ്പെടുത്തി.

∙ 15 വർഷം ഭരണം (ഇതുവരെ)

ഇസ്രയേലിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവാണ്. നിലവിൽ 15 വർഷവും മൂന്നു മാസവും ഭരിച്ചിട്ടുണ്ട്. 1996–1999, 2009–2021 കാലത്തായിരുന്നു ഇത്. തുടർച്ചയായി മൂന്നു തവണ ഭരിച്ച ഇസ്രയേൽ നേതാവും നെതന്യാഹു തന്നെയാണ്. ഇത്തവണ അധികാരത്തിൽ കയറുമ്പോൾ ഏറ്റവും തീവ്രപക്ഷ പാർട്ടിയുടെ പിന്തുണയോടെ ഭരിക്കുന്ന ആദ്യ പ്രധാനമന്ത്രി കൂടിയാകും അദ്ദേഹം. സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുശേഷം ഇസ്രയേലിൽ ജനിച്ച് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളുമാണ് നെതന്യാഹു. 1949 ഒക്ടോബർ 21ന് ടെൽഅവീവിൽ ആയിരുന്നു ജനനം. ബിബി എന്നാണ് വിളിപ്പേര്.

ബെന്യമിൻ നെതന്യാഹു ജറുസലമിലെ തിരഞ്ഞെടുപ്പ് പ്രചാരണ ആസ്ഥാനത്ത് അനുയായികളെ അഭിസംബോധ ചെയ്തപ്പോൾ. (Photo by RONALDO SCHEMIDT / AFP)
ബെന്യമിൻ നെതന്യാഹു ജറുസലമിലെ തിരഞ്ഞെടുപ്പ് പ്രചാരണ ആസ്ഥാനത്ത് അനുയായികളെ അഭിസംബോധ ചെയ്തപ്പോൾ. (Photo by RONALDO SCHEMIDT / AFP)

കുടുംബത്തിനൊപ്പം യുഎസിൽ കുറേനാൾ ജീവിച്ചെങ്കിലും 1967ൽ ഇസ്രയേലിൽ തിരിച്ചെത്തി സൈന്യത്തിൽ ചേർന്നു. ക്യാപ്റ്റൻ സ്ഥാനത്തുനിന്നാണു വിരമിച്ചത്. പിന്നീട് മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ബിരുദം നേടിയ നെതന്യാഹു ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ ഇക്കണോമിക് കൺസൾട്ടന്റായി പ്രവർത്തിച്ചു. 1978ൽ തിരിച്ച് ഇസ്രയേലിൽ എത്തി സഹോദരന്റെ പേരിൽ യൊനാഥൻ നെതന്യാഹു ആന്റി ടെറർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 1984–88ൽ യുഎന്നിൽ ഇസ്രയേലിന്റെ സ്ഥിരാംഗമായി. 1993ൽ ലികുഡ് പാർട്ടിയുടെ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു, പ്രതിപക്ഷനേതാവുമായി. 1996ൽ ഷിമൊൻ പെരേസിനെ തോൽപ്പിച്ച് ഇസ്രയേലിന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയുമായി.

1999ലെ തിരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റതിനെത്തുടർന്ന് രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചു. കുറച്ചുനാൾ സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചു. വർഷങ്ങൾക്കുശേഷം ലികുഡ് പാർട്ടി ചെയർമാനായ ഏരിയൽ ഷാരോൺ പ്രധാനമന്ത്രിയായപ്പോൾ രാഷ്ട്രീയത്തിലേക്കു തിരിച്ചെത്തി. ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി. ധനമന്ത്രിയായിരിക്കെ കൈക്കൊണ്ട നടപടികൾ, ഇസ്രയേൽ സമ്പദ്‌വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങൾ തുടങ്ങിയവ വൻ ജനപിന്തുണ നേടിക്കൊടുത്തു. എന്നാൽ ഏരിയൽ ഷാരോണുമായുള്ള ഭിന്നതയെത്തുടർന്ന് രാജിവച്ചു. 2005ൽ വീണ്ടും പാർട്ടിയുടെ അമരത്തേക്ക് നെതന്യാഹു എത്തി.

നെതന്യാഹു മൂന്നുതവണ വിവാഹിതനായി. ആദ്യ ഭാര്യ മിറിയം വെയ്സ്മാൻ. നോവ എന്ന മകൾ ഉണ്ട്. രണ്ടാം ഭാര്യ ഫ്ലെയർ കേറ്റ്സ്. മൂന്നാം ഭാര്യ സാറാ ബെൻ–അർറ്റ്സി. ഇവർക്ക് രണ്ട് ആൺമക്കൾ – യൈർ, അവ്നെർ.

∙ വിചാരണയുടെ കാലം

2016 മുതൽ നെതന്യാഹുവിനെതിരെ അഴിമതി കേസിൽ അന്വേഷണം നടക്കുന്നു. 2019 നവംബറിൽ കുറ്റം ചാർത്തപ്പെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രി പദം ഒഴിച്ച് കൈവശം ഉണ്ടായിരുന്ന പദവികൾ അദ്ദേഹത്തിന് ഒഴിയേണ്ടി വന്നു. അതേസമയം കേസിൽ ഇതുവരെ വിധി വരാത്തത് രാഷ്ട്രീയമായി നെതന്യാഹുവിന് ഒരു തിരിച്ചടിയാണ്, കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം വാദിക്കുന്നുണ്ടെങ്കിൽക്കൂടിയും. ‘അത്യധികം വിഭജന ചിന്താഗതിയുള്ളയാൾ’ എന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഇസ്രയേലിന്റെ ജനാധിപത്യത്തിന് ആപൽക്കാരിയെന്ന് എതിർകക്ഷികളും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

∙ അവസാനിക്കാത്ത തിരഞ്ഞെടുപ്പുകൾ

നാലു വർഷത്തിനിടെ അഞ്ച് തിരഞ്ഞെടുപ്പകളെ നേരിട്ട ഇസ്രയേലിൽ കഴിഞ്ഞ വേനൽക്കാലത്ത് നെതന്യാഹുവിനെ പുറത്താക്കിയാണ് ഇപ്പോഴുണ്ടായിരുന്ന സർക്കാർ അധികാരത്തിൽ കയറിയത്. ഇസ്രയേലിന്റെ ചരിത്രത്തിൽ ആദ്യമായി ഭരണത്തിന്റെ ഭാഗമായി ഒരു അറബ് പാർട്ടിയുമെത്തി. എന്നാൽ മേയിൽ പാർലമെന്റിലെ ഭൂരിപക്ഷം ഇവർക്ക് നഷ്ടമായി. ഇതുവരെ വൻ ഭൂരിപക്ഷത്തോടെ ഒരു പാർട്ടിയും ജയിച്ചിട്ടില്ല. എന്നാൽ ഇത്തവണത്തേതുപോലെ ആരു നയിക്കണമെന്ന കാര്യത്തിൽ രാജ്യം ഇത്രമേൽ ഇത്രകാലം വിഭജിക്കപ്പെട്ടിരുന്നുമില്ല.

ഇസ്രയേലിന്റെ നിലവിലെ പ്രധാനമന്ത്രി യൈർ ലാപിഡ് ടെൽ അവീവിലെ പ്രചാരണ ആസ്ഥാനത്ത് അനുയായികളെ അഭിസംബോധന ചെയ്തപ്പോൾ. (Photo by JACK GUEZ / AFP)
ഇസ്രയേലിന്റെ നിലവിലെ പ്രധാനമന്ത്രി യൈർ ലാപിഡ് ടെൽ അവീവിലെ പ്രചാരണ ആസ്ഥാനത്ത് അനുയായികളെ അഭിസംബോധന ചെയ്തപ്പോൾ. (Photo by JACK GUEZ / AFP)

ചെറിയ ഭൂരിപക്ഷം നേടി സഖ്യകക്ഷികളെക്കൂട്ടി അധികാരത്തിലെത്തുന്നവർ സ്വന്തം നേട്ടത്തിനായി സഖ്യംവിട്ടു പോകുന്നത് വീണ്ടും തിരഞ്ഞെടുപ്പുകൾക്ക് ആക്കം കൂട്ടും. 2019ലും 2020ലും ഇത്തരം രണ്ടു തിരഞ്ഞെടുപ്പുകളെ നെതന്യാഹു അതിജീവിച്ചിരുന്നു. എന്നാൽ 2021ൽ ലാപിഡ് പാർട്ടി സഖ്യകക്ഷികളെക്കൂട്ടി അധികാരം പിടിച്ചെടുത്തു. അവർക്കിടയിൽ പ്രധാനമന്ത്രിസ്ഥാനം മാറി മാറി നൽകിയാണ് ഇതുവരെ അധികാരത്തിൽനിന്നത്. നെതന്യാഹു മാറിയപ്പോൾ അന്ന് പ്രധാനമന്ത്രി പദം ഏറ്റെടുത്തത് വലതു പക്ഷത്തിന്റെ നഫ്താലി ബെന്നറ്റ് ആയിരുന്നു. കേവലം ഒരാളുടെ കാലുമാറ്റത്തോടെ ആ സഖ്യത്തിനും അന്ത്യമായി.

കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിലും നെതന്യാഹുവിനെ ചുറ്റിയാണ് പ്രചാരണം നടന്നത്. നെതന്യാഹു പ്രധാനമന്ത്രിയായി വേണോ വേണ്ടയോ എന്ന രീതിയിലായിരുന്നു വോട്ടിങ്. രാഷ്ട്രീയ പാർട്ടികൾ ചില കാര്യങ്ങളിൽ നെതന്യാഹുവിനൊപ്പം നിൽക്കുമ്പോൾ ചില കാര്യങ്ങളിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ തയാറായതുമില്ല. ഇതാണ് പലവട്ടം സർക്കാർ താഴെവീഴാൻ കാരണം.

തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 3.25% വോട്ടു കിട്ടുന്ന പാർട്ടിക്ക് പാർലമെന്റിലെ (നെസ്സെറ്റ്) ഏതാനും ചില സീറ്റുകൾ ലഭിക്കും. വോട്ടുവിഹിതം കൂടുന്തോറും ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും കൂടും. തീരെ ചെറിയ കക്ഷികൾ പാർലമെന്റിലെത്തി സഖ്യകക്ഷി സർക്കാർ രൂപീകരിക്കാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 3.25% എന്ന കടമ്പ വച്ചിരിക്കുന്നത്.

നിലവിലെ തിരഞ്ഞെടുപ്പ് സൈക്കിൾ ആരംഭിച്ചത് 2019ലാണ്. അന്നുമുതൽ ഇന്നുവരെ എല്ലാം ഒറ്റയാളെ കേന്ദ്രീകരിച്ചായിരുന്നു – നെതന്യാഹു. നെതന്യാഹു വിരുദ്ധ ചേരി നെതന്യാഹുവിനെതിരെ വൻ പ്രചാരണങ്ങളുമായി ഇറങ്ങിയെങ്കിലും 44 മാസവും അഞ്ച് തിരഞ്ഞെടുപ്പുകൾക്കുശേഷവും വീണ്ടും ലഭിച്ചത് നെതന്യാഹുവിനെത്തന്നെയാണ്. അന്നും നെതന്യാഹു ഉണ്ടായിരുന്നു. ഇന്നും അദ്ദേഹം തന്നെ!

English Summary: Third reign of King Bibi - Benjamin Netanyahu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com