കോയമ്പത്തൂർ സ്ഫോടനം: പാലക്കാട്ടും എൻഐഎ റെയ്ഡ്; പാസ്പോർട്ടും ഫോണും കസ്റ്റഡിയിലെടുത്തു
Mail This Article
പാലക്കാട്∙ കോയമ്പത്തൂർ കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പാലക്കാട്ടും റെയ്ഡ് നടത്തി. കോയമ്പത്തൂർ സ്വദേശി ഷേക്ക് മുസ്തഫയുടെ കൊല്ലങ്കോട്ടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ മുസ്തഫയുടെ പാസ്പോർട്ടും ഫോണും കസ്റ്റഡിയിലെടുത്തു. മുസ്തഫയ്ക്ക് കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതികളുമായുള്ള ബന്ധവും അന്വേഷിക്കും.
നേരത്തേ എൻഐഎ സംഘം തമിഴ്നാട്ടിലെ 45 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. കോയമ്പത്തൂരിൽ മാത്രം 21 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലായിരുന്നു റെയ്ഡ്.
ഒക്ടോബർ 23ന് പുലർച്ചെ നാലിനാണ് കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിൽ രണ്ടു ചെറിയ സ്ഫോടനങ്ങളും ഒരു വൻ സ്ഫോടനവും നടന്നത്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന് രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭീകരാക്രമണ ലക്ഷ്യവുമായാണ് ജമേഷ കോയമ്പത്തൂരിലെത്തിയതെന്നാണ് റിപ്പോർട്ട്.
English Summary: NIA Raid in Palakkad on Coimbatore Car Blast Case