കോയമ്പത്തൂർ കാർ സ്ഫോടനം: തമിഴ്നാട്ടിൽ എൻഐഎയുടെ വ്യാപക റെയ്ഡ്
Mail This Article
ചെന്നൈ∙ കോയമ്പത്തൂർ കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വ്യാപക റെയ്ഡ്. സംസ്ഥാനത്ത് 45 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കോയമ്പത്തൂർ നഗരത്തിൽമാത്രം 21 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് വിവരം.
കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥരെത്തിയത്. പുലർച്ചെ അഞ്ച് മണി മുതലാണ് പരിശോധന ആരംഭിച്ചത്. െചന്നൈയിൽ അഞ്ചിടങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് റിപ്പോർട്ട്.
ഒക്ടോബർ 23ന് പുലർച്ചെ നാലിന് കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിൽ രണ്ടു ചെറിയ സ്ഫോടനങ്ങളും ഒരു വൻ സ്ഫോടനവും നടന്നിരുന്നു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന് രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭീകരാക്രമണ ലക്ഷ്യവുമായാണ് ജമേഷ കോയമ്പത്തൂരിലെത്തിയതെന്നും റിപ്പോർട്ടുണ്ട്.
English Summary: NIA raid in Tamil Nadu related to Coimbatore car blast