‘തപാൽ വോട്ടുകൾ അസാധുവാക്കിയ നടപടി; നജീബിനെതിരായ ഹർജി നിലനിൽക്കും’
Mail This Article
കൊച്ചി ∙ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനെതിരായി എതിർ സ്ഥാനാർഥി സമർപ്പിച്ചിട്ടുള്ള തിരഞ്ഞെടുപ്പു ഹർജി നിലനിൽക്കുമെന്നു ഹൈക്കോടതി ഉത്തരവ്. ഹർജി നിലനിൽക്കില്ലെന്ന നജീബ് കാന്തപുരത്തിന്റെ തടസവാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വോട്ടെണ്ണലിൽ സ്പെഷൽ തപാൽ വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതിനെതിരെയാണ് എതിർ സ്ഥാനാർഥിയായിരുന്ന എൽഡിഎഫിന്റെ കെ.പി.എം. മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ 38 വോട്ടുകളുടെ ഭൂരിപക്ഷമാണ് നജീബ് കാന്തപുരത്തിനുള്ളത്. എണ്ണാതെ അസാധുവാക്കപ്പെട്ട പോസ്റ്റൽ വോട്ടുകളാണ് തന്നെ തോൽവിയിലേയ്ക്കു നയിച്ചതെന്ന് മുസ്തഫ കോടതിയിൽ വാദിച്ചു. എണ്ണാതിരുന്ന 348 ബാലറ്റുകളിൽ 300 എണ്ണമെങ്കിലും തനിക്ക് അനുകൂലമായി വോട്ടുചെയ്തതായിരുന്നു. ഒരു നടപടിക്രമങ്ങളും പാലിക്കാതെ, യാതൊരു കാരണവുമില്ലാതെയാണ് വോട്ടുകൾ എണ്ണാതിരുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
വരണാധികാരി യാതൊരു കാരണവുമില്ലാതെ വോട്ടെണ്ണുന്നതു നിരസിക്കുകയായിരുന്നെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നുമാണ് മുസ്തഫ കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യങ്ങൾ പരിശോധിച്ചാണ് ഹർജി നിനിൽക്കുന്നതാണ് എന്ന കോടതി ഉത്തരവ്.
English Summary: Perinthalmanna LDF candidate moves HC against Najeeb Kanthapuram