മൂന്നാർ ഉരുൾപൊട്ടല്‍: കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Mail This Article
മൂന്നാർ∙ മൂന്നാറില്‍ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് മുത്തപ്പൻകാവ് കല്ലടവീട്ടിൽ രൂപേഷിന്റെ (40) മൃതദേഹം കണ്ടെത്തി. പൊലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ ഇന്നു രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടാണ് കനത്ത മഴയില്‍ മൂന്നാർ–മാട്ടുപ്പെട്ടി റോഡിലെ ഉരുൾപൊട്ടലിൽ വിനോദസഞ്ചാരികളുടെ വാൻ ഒഴുകിപോയത്. ഉരുൾപൊട്ടലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട മൂന്നാൽ–വട്ടവട റോഡ് രാത്രിയോടെ ഗതാഗതയോഗ്യമാക്കിയെങ്കിലും യാത്രാനിരോധമുള്ളതിനാൽ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല.
പുതുക്കടിയിൽ ഓഗസ്റ്റ് ആറിന് ഉരുൾപൊട്ടിയ സ്ഥലത്തിനു 100 മീറ്റർ അകലെയാണ് ഇന്നലത്തെ ഉരുൾപൊട്ടലുണ്ടായത്. ടോപ് സ്റ്റേഷൻ സന്ദർശിച്ച ശേഷം മൂന്നു വാനുകളിൽ മടങ്ങുകയായിരുന്നു ഈ സംഘം. മുന്നിലെ വാഹനമാണ് ഒഴുകിപ്പോയത്.
വെള്ളവും മണ്ണും കുത്തിയൊഴുകി വരുന്നതു കണ്ട് ഡ്രൈവർ ഉൾപ്പെടെ 11 പേരും പുറത്തിറങ്ങി. മണ്ണിൽ പുതഞ്ഞ വാൻ തള്ളി മാറ്റുന്നതിനിടയിൽ അകത്തുള്ള മൊബൈൽ ഫോൺ എടുക്കാനാണ് രൂപേഷ് വാഹനത്തിനുള്ളിൽ കയറിയത്. ഈ സമയത്ത് വീണ്ടും വെള്ളപ്പാച്ചിലുണ്ടായി വാൻ താഴേക്ക് ഒലിച്ചുപോകുകയായിരുന്നു.
English Summary: Body of man missing after landslide found in Munnar