ADVERTISEMENT

മുംബൈ∙ സുകാഷ് ചന്ദ്രശേഖർ, നടി ലീന മരിയ പോൾ എന്നിവരുൾപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം. ഡൽഹി പട്യാല കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയാവുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതിനാൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് കാണിച്ചാണ് ജാക്വിലിൻ ജാമ്യാപേക്ഷ നൽകിയത്. 

എന്തുകൊണ്ടാണു നടിയെ അറസ്റ്റ് ചെയ്യാത്തതെന്നും ആളെ നോക്കിയാണോ അറസ്റ്റ് ചെയ്യുന്നതെന്നും പട്യാല ഹൗസിലെ പ്രത്യേക കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു. ജാക്വിലിന്റെ ജാമ്യാപേക്ഷയെ ഇഡി എതിർത്തപ്പോഴാണ് ഇക്കാര്യം ചോദിച്ചത്. നടി രാജ്യം വിടുന്നതു തടയാൻ ലുക് ഔട്ട് നോട്ടിസ് നൽകിയെന്നും അന്വേഷണത്തോടു സഹകരിച്ചില്ലെന്നും ഇഡി അറിയിച്ചിരുന്നു. നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.  

ഫോർട്ടിസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുകാഷിനെയും പിന്നീട് ഭാര്യയും നടിയുമായ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇരുപതോളം പേർ ഇതിനോടകം അറസ്റ്റിലായി. സുകാഷിൽനിന്നു സമ്മാനങ്ങൾ കരസ്ഥമാക്കിയതുൾപ്പെടെയുള്ള ആരോപണങ്ങളാണു ജാക്വിലിൻ നേരിടുന്നത്.

English Summary: Actor Jacqueline Fernandez gets bail in ₹200-crore money laundering case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com