വിമാനയാത്ര കീശ കാലിയാക്കും; നാലംഗ കുടുംബത്തിന് അധികംവേണ്ടത് 20,000 രൂപ
Mail This Article
ചെന്നൈ ∙ ക്രിസ്മസ് സീസണിൽ ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഡിസംബര്‍ 15നു ശേഷം നിലവിലുള്ളതിന്റെ ഇരട്ടിയായി വിമാന കമ്പനികൾ നിരക്ക് ഉയർത്തിയത് ചെന്നൈ, ബെംഗളൂരു മലയാളികള്‍ക്ക് തിരിച്ചടിയായി. സ്വകാര്യ ബസുകളിലെ വന്‍കൊള്ളയില്‍നിന്ന് ആശ്വാസം തേടി അവസാന നിമിഷം വിമാനമാര്‍ഗം യാത്രയ്‌ക്കൊരുങ്ങിയവര്‍ നിരാശരായി.
വ്യാഴാഴ്ചത്തെ നിരക്ക് അനുസരിച്ച് ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്താൻ 4889 രൂപ നിരക്കിൽ നാലംഗ കുടുംബത്തിന് 20,000 രൂപയില്‍ താഴെ മാത്രം മതി. എന്നാൽ ക്രിസ്‌മസ് സീസണിലാണ് യാത്രയെങ്കിൽ ബുക്കിങ് നിരക്കു തുടങ്ങുന്നതുതന്നെ 9889 രൂപ മുതലാണ്. അതായത് നാലംഗ കുടുംബം യാത്രചെലവുകള്‍ക്കു മാത്രമായി 40,000 രൂപയെങ്കിലും കണ്ടെത്തണം.
സ്വകാര്യ ബസ് കമ്പനികളെ പോലെതന്നെ തിരക്കുനോക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണു വിമാന കമ്പനികളും. സമാന അവസ്ഥയാണു ചെന്നൈയില്‍നിന്നും ബെംഗളൂരുവിൽനിന്നും കേരളത്തിലെ വിവിധയിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളും.
ഡിസംബർ 23ന് മുംബൈയിൽനിന്നു കൊച്ചിയിലേക്ക് നോൺ സ്റ്റോപ് വിമാനങ്ങളിൽ 26,000 രൂപ മുതൽ 31,000 രൂപ വരെയാണ് ഈടാക്കുന്നത്. ഇതനുസരിച്ച് നാലുപേർ അടങ്ങുന്ന കുടുംബത്തിന് ഒരു ദിശയിലേക്ക് ലക്ഷത്തിലേറെ രൂപയാകും. ഉത്സവകാലം മുന്‍കൂട്ടികണ്ട് ഇപ്പോഴേ ഇരട്ടിത്തുകയാണു ബുക്കിങ് ആപ്പുകള്‍ ഈടാക്കുന്നത്.
English Summary: Flight Ticket rates surge on Bengaluru-Kerala route ahead of Christmas