സിപിഎം വിട്ട് കോണ്‍ഗ്രസില്‍; അധ്യാപകന് സസ്പെൻഷൻ: ‘രാഷ്ട്രീയവൈരാഗ്യം തീർക്കുന്നു’
Mail This Article
കോഴിക്കോട് ∙ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് നൊച്ചാട് എഎല്‍പി സ്കൂളിലെ അധ്യാപകനും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ സി.കെ.അജീഷിനെതിരെയാണ് കേസുകളില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ നടപടിയെടുത്തത്. എന്നാല്‍ പൊലീസ് കള്ളക്കേസ് എടുത്തതാണെന്നും സിപിഎം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും അജീഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
നൊച്ചാട് കോണ്‍ഗ്രസ് ഓഫിസിന് നേരെയുണ്ടായ അക്രമണമാണ് എല്ലാത്തിനും തുടക്കം. ആക്രമണത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവിനെ ഒരുസംഘം മര്‍ദിച്ചു. ഇതു ചോദ്യം ചെയ്യാനെത്തിയതായിരുന്നു അധ്യാപകനായിരുന്ന സി.കെ.അജീഷ്. കത്തിക്കും എന്ന് പറഞ്ഞത് കലാപാഹ്വാനം ആണെന്നാണ് പൊലീസ് വാദം. കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്ഷന്.
ടി.പി.രാമകൃഷ്ണന് എംഎല്‍എയുടെ പരാതിയിലാണ് വകുപ്പുതല നടപടി. കലാപാഹ്വാനത്തിന് പുറമേ പൊലീസിനെ ആക്രമിച്ചതിനും അജീഷിനെതിരെ കേസുണ്ട്. ഇതില്‍ കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. ഇതിന് പിന്നാലെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മാനേജര്‍ക്ക് എഇഒ കത്ത് നല്കി. അധ്യാപകന് നല്കിയ വിശദീകരണം തൃപ്തികരമായതിനാല് നടപടിയെടുക്കാന്‍ കഴിയില്ലെന്നായിരുന്നു മാനേജറുടെ മറുപടി.
തുടര്‍ന്ന്, നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എഇഒക്ക് നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 15 ദിവസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് അജീഷിന്റെ തീരുമാനം.
English summary: Former CPM leader who joined Congress, suspended from Teaching