കാലുകൾകൊണ്ട് കുട്ടിയുടെ കഴുത്ത് പൊക്കി; പിന്നെ ഉറക്കെ നിലവിളിച്ചു: വെളിപ്പെടുത്തി അമ്മ
Mail This Article
കൊച്ചി∙ പനമ്പിള്ളി നഗറിൽ കാനയിൽ വീണ് മൂന്നു വയസുകാരനു പരുക്കേറ്റതിൽ നടുക്കം വിട്ടുമാറാതെ കുട്ടിയുടെ അമ്മയും ബന്ധുക്കളും. അമ്മ കാലുകൊണ്ട് തടഞ്ഞുനിർത്തിയതിനാലാണു കുട്ടി ഒഴുകിപ്പോകാതിരുന്നത്. മൂന്ന് വയസുകാരൻ ഗൗതം സ്വകാര്യ ആശുപത്രിയിൽ സുഖം പ്രാപിക്കുമ്പോൾ, നടന്ന സംഭവം അമ്മ ആതിര മനോരമ ന്യൂസിനോടു വിശദീകരിച്ചു.
‘‘കുട്ടി വീണപ്പോൾ ഞാനും പെട്ടെന്ന് ചാടി. എനിക്ക് മുഴുവനായി അതിൽ ഇറങ്ങാൻ പറ്റുന്നില്ലായിരുന്നു. തുടർന്ന് കാലുകൾ വച്ച് കുട്ടിയെ കഴുത്തിൽ പൊക്കി നിർത്തി. തല പുറത്തോട്ടു കൊണ്ടുവരണം എന്നു വിചാരിച്ചാണ് തല പൊക്കിപ്പിടിച്ചത്. പിന്നീട് നിലവിളിച്ച് ആളുകളെക്കൂട്ടി. അവരാണ് എന്നെയും കുഞ്ഞിനെയും പൊക്കിയെടുത്തത്. അവർ കുഞ്ഞിനെ കഴുകിയെടുത്ത് ആശുപത്രിയിൽ എത്തിച്ചു.
ശ്വാസകോശത്തിലും രക്തത്തിലും ചെറിയ അണുബാധയുടെ സൂചനകൾ കാണിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇന്നലെ 24 മണിക്കൂർ ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു കുട്ടി. ആന്റിബയോട്ടിക്കുകൾ ആരംഭിച്ചിട്ടുണ്ട്’’ – ആതിര പറഞ്ഞു.
സംഭവത്തിനു പിന്നാലെ കൊച്ചിയിലെ ഓടകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. അപകടത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച കോടതി, രക്ഷപ്പെട്ട കുട്ടി ഭാഗ്യവാനാണെന്നു പറഞ്ഞു. നടപ്പാതകളുടെയും ഓടകളുടെയും കാര്യത്തിൽ കൊച്ചി കോർപറേഷനു വീഴ്ചയുണ്ടായി. എല്ലാറ്റിലും കലക്ടറുടെ മേൽനോട്ടം വേണമെന്നും കോടതി വ്യക്തമാക്കി. കോടതിയിൽ ഹാജരായിരുന്ന കൊച്ചി കോർപറേഷൻ സെക്രട്ടറി, കുട്ടി വീണ സംഭവത്തിൽ ക്ഷമ ചോദിച്ചു.
English Summary: Mother Athira's reaction to son falling in drainage, Kochi Panambilly Nagar incident