വെള്ളക്കെട്ട് മാറ്റാൻ സ്ലാബ് കുത്തിപ്പൊളിച്ചു; കൊച്ചിയിലെ നടപ്പാതകൾ അപകടക്കെണി
Mail This Article
കൊച്ചി ∙ കാൽനടയാത്രക്കാർക്ക് അപകടക്കെണിയായി കൊച്ചി നഗരത്തിലെ നടപ്പാതകള്‍. നഗരത്തിലെ പ്രധാനപാതയായ എംജി റോഡിലെ നടപ്പാതകളില്‍ ഉള്‍പ്പെടെ ഓടകള്‍ തുറന്നനിലയിലാണ്. വെള്ളക്കെട്ട് ഒഴിവാക്കാനാണു രണ്ടരമാസം മുൻപ് എംജി റോഡിന് ഇരുവശങ്ങളിലെയും നടപ്പാതയുടെ സ്ലാബുകൾ കുത്തിപ്പൊളിച്ചത്. ഇവ കൃത്യമായി പലയിടത്തും പുനഃസ്ഥാപിച്ചിട്ടില്ല.
വ്യാഴാഴ്ച വൈകിട്ടു പനമ്പിള്ളി നഗറിലെ മൂടിയില്ലാത്ത കാനയില്‍വീണ മൂന്നുവയസ്സുകാരന്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കുട്ടിയുടെ അമ്മയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലാണു രക്ഷയായത്. പരുക്കേറ്റ കുട്ടി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മ കാല്‍ കൊണ്ട് തടഞ്ഞ് നിര്‍ത്തിയതിനാലാണു കുട്ടി രക്ഷപ്പെട്ടതെന്ന് പിതാവ് ഹര്‍ഷകുമാര്‍ പറഞ്ഞു.
കുട്ടി കാനയില്‍ വീണതു നഗരസഭയുടെ അനാസ്ഥ മൂലമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. വെള്ളക്കെട്ടിനു സമാനമായ അവസ്ഥയ്ക്കു നഗരസഭ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
English Summary: Footpaths in Kochi became danger traps for pedestrians