ADVERTISEMENT

ജവാഹർ ലാൽ നെഹ്റുവിന് സംഘപരിവാറിനോടുള്ള സമീപനം എന്തായിരുന്നു? മതനിരപേക്ഷതയിൽ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന് അവരുടെ ഹിന്ദുരാഷ്ട്ര സമീപനത്തോടു യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ 1962 ൽ ചൈന നടത്തിയ അധിനിവേശം കാര്യങ്ങളെ മാറ്റി മറിച്ചു. ആ കഥ പങ്കുവയ്ക്കുകയാണ് അശോക യൂണിവേഴ്സിറ്റിയിലെ രാഷ്ട്രതന്ത്രവിഭാഗം അധ്യാപകൻ വിനയ് സീതാപതി രചിച്ച ‘ജുഗൽബന്ദി’ എന്ന പുസ്തകം. ബിജെപിയുടെയും സംഘപരിവാറിന്റെയും ചരിത്രമാണ് ഈ പുസ്തകത്തിന്റെ മുഖ്യ പ്രമേയമെങ്കിലും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ വ്യത്യസ്ത കാലഘട്ടങ്ങളിൽ ആ പ്രസ്ഥാനങ്ങളോടു സ്വീകരിച്ച സമീപനങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്. ജവാഹർ ലാൽ നെഹ്റു ഫാഷിസത്തോടു സ്വീകരിച്ച സമീപനത്തെപ്പറ്റി അടുത്ത കാലത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ പ്രസ്താവനകൾ വിവാദമാകുന്ന പശ്ചാത്തലത്തിൽ, ഈ പുസ്തകത്തിലെ കണ്ടെത്തലുകളാണ് മനോരമ ഓൺലൈൻ ‘ദ് ഇൻസൈഡർ’ പരിശോധിക്കുന്നത്. . 

ജവഹർലാൽ നെഹ്റു, മഹാത്മാ ഗാന്ധി (Photo: Manorama Archives)
ജവഹർലാൽ നെഹ്റു, മഹാത്മാ ഗാന്ധി (Photo: Manorama Archives)

മഹാത്മാ ഗാന്ധി വധവും ഭാരതീയ ജനസംഘത്തിന്റെ രൂപീകരണവും

മഹാത്മാ ഗാന്ധിയുടെ വധത്തിന്റെ പിന്നാമ്പുറങ്ങളെപ്പറ്റി ഈ പുസ്തകം വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ഗാന്ധിജിയെ വധിച്ചതിൽ സംഘടനയെന്ന നിലയിൽ ആർഎസ്എസിനു പങ്കില്ലെന്നുതന്നെയാണ് സീതാപതിയുടെ കണ്ടെത്തൽ. നാഥുറാം ഗോഡ്സേ ആർഎസ്എസ് അംഗമായിരുന്നെന്നും അല്ലെന്നുമുള്ള വാദഗതികൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഹിന്ദുമഹാസഭയുടെ പങ്കിനെക്കുറിച്ചുള്ള വിശദമായ അന്വേഷണം ഇതിലുണ്ട്. അത് ഇപ്രകാരമാണ്:

‘ഹിന്ദുമഹാസഭയുടെ അധ്യക്ഷൻ വി.ഡി.സവർക്കറായിരുന്നു. കേസിലെ പ്രധാന പ്രതികളായ നാഥുറാം വിനായക് ഗോഡ്സേ, നാരായൺ ആപ്തേ എന്നിവർ അതിന്റെ നേതൃനിരയിലുണ്ടായിരുന്നു. മഹാത്മാ ഗാന്ധിയുടെ വധത്തിനു മുൻപും ശേഷവും അവർ സവർക്കറെ സന്ദർശിച്ചിരുന്നതായി പിൽക്കാലത്ത് ചില  അന്വേഷണ കമ്മിഷനുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ കേസിൽ എട്ടാം പ്രതിയായിരുന്ന സവർക്കറെ കുറ്റക്കാരനല്ലെന്നു കണ്ട് വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഇക്കാര്യത്തിൽ സവർക്കറുടെ പങ്ക് ഗോഡ്സേയും കോടതിയിൽ നിഷേധിച്ചു. ഗോഡ്സേക്ക് ഗാന്ധിജിയോടുള്ള ശത്രുതയ്ക്കു കാരണം ഇന്ത്യയിലെ ഭൂരിപക്ഷ സമുദായമായ ഹിന്ദുവിഭാഗത്തെ കോൺഗ്രസിലേക്കു സ്വാധീനിച്ചതും മുസ്‌ലിം സമുദായത്തിനു നൽകിയ പിന്തുണയുമായിരുന്നു. ഇന്ത്യൻ യൂണിയൻ പാക്കിസ്ഥാനു നൽകാനുള്ള സാമ്പത്തിക വിഹിതം കൊടുത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജി പ്രഖ്യാപിച്ച നിരാഹാര സമരമാണ് ഏറ്റവും ഒടുവിലത്തെ പ്രകോപനം.’

എന്നാൽ മഹാത്മാഗാന്ധിവധവുമായി ബന്ധപ്പെട്ട് നടപടി നേരിടേണ്ടിവന്നത് ആർഎസ്എസിനു മാത്രമായിരുന്നു. ആ സംഘടനയ്ക്കു നിരോധനം ഏർപ്പെടുത്തുകയും ഇരുപതിനായിരത്തോളം പ്രചാരകർ ജയിലിലാവുകയും ചെയ്തു. അതിൽ എൽ.കെ.അഡ്വാനിയും ഉൾപ്പെട്ടു. സംഘടനയുടെ പ്രസിദ്ധീകരണമായ ‘പാഞ്ചജന്യ’ത്തിന്റെ എഡിറ്റർ അടൽ ബിഹാരി വാജ്പേയിക്ക് അത്തരം നിയമ നടപടികൾ നേരിടേണ്ടി വന്നില്ല. പിൽക്കാലത്ത് നിരോധനം പിൻവലിച്ചു. അക്കാലത്ത് ശ്യാമപ്രസാദ് മുഖർജി ഹിന്ദുമഹാസഭാ നേതാവും നെഹ്റു മന്ത്രിസഭയിൽ വ്യവസായ മന്ത്രിയും ആയിരുന്നു. അദ്ദേഹം മന്ത്രിസ്ഥാനവും ഹിന്ദുമഹാസഭ അംഗത്വവും രാജിവച്ച് പുതിയ ഒരു പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടു. അതിനായി ആർഎസ്എസ് മേധാവി ഗോൾവൾക്കറെ സന്ദർശിച്ച് പിന്തുണ തേടി. വി.ഡി.സവർക്കർ നേതൃത്വം നൽകിയ ഹിന്ദുമഹാസഭയെ പിന്തുണയ്ക്കാത്ത ഗോൾവൾക്കർ ശ്യാമപ്രസാദ് മുഖർജിയുടെ ആശയത്തോടു യോജിച്ചു. അങ്ങനെ 1951ൽ ഭാരതീയ ജനസംഘം രൂപംകൊണ്ടു. ഗോൾവൾക്കറുടെയും ആർഎസ്എസിന്റെയും മനം മാറ്റത്തിന്റെ കാരണം എന്താണ്? 

ജവഹർലാൽ നെഹ്റു (Photo: Manorama Archives)
ജവഹർലാൽ നെഹ്റു (Photo: Manorama Archives)

ഇതേപ്പറ്റി ‘ജുഗൽബന്ദി’യിലെ കണ്ടെത്തൽ ഇങ്ങനെയാണ്: 

‘മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പ്രതിസ്ഥാനത്ത് ഹിന്ദുമഹാസഭയുടെ നേതാക്കളായിരുന്നു. ശ്യാമപ്രസാദ് മുഖർജി നെഹ്റു മന്ത്രിസഭയിലെ അംഗമായിരുന്നതിനാലായിരിക്കണം ഹിന്ദുമഹാസഭയ്ക്കെതിരെ നടപടിയുണ്ടാകാതിരുന്നത്. എന്നാൽ നടപടി നേരിടേണ്ടിവന്ന ആർഎസ്എസിനു വേണ്ടി വാദിക്കാൻ പാർലമെന്ററി വേദികളിൽ ആരും ഉണ്ടായിരുന്നില്ല. ജനങ്ങളിൽ നിന്നുപോലും  ഒറ്റപ്പെടലുണ്ടായി. ഇത് ആവർത്തിക്കരുതെന്ന ചിന്തയാണ് ഒരു രാഷ്ട്രീയ പാർട്ടിയെന്ന ചിന്തയിലേക്ക് ആർഎസ്എസിനെ എത്തിച്ചത്.’

ആർഎസ്എസ് നേതൃത്വവും വി.ഡി.സവർക്കർ നേതൃത്വം നൽകിയ ഹിന്ദുമഹാസഭയും സമാന്തരധാരകളായിട്ടാണു പ്രവർത്തിച്ചിരുന്നതെന്നും പുസ്തകം വ്യക്തമാക്കുന്നു. സാംസ്കാരിക പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന ആർഎസ്എസിന് സവർക്കറിന്റെ ഹിന്ദുമഹാസഭാ രാഷ്ട്രീയത്തോട് വലിയ അനുഭാവം ഉണ്ടായിരുന്നില്ല. ഇതു സവർക്കറെ പലപ്പോഴും ചൊടിപ്പിച്ചിട്ടുണ്ട്. ആർഎസ്എസ് ശാഖാപ്രവർത്തകരെ കൊണ്ടുനടക്കുന്നത് ‘അച്ചാറിടാനാണോ’ എന്നുവരെ സവർക്കർ ചോദിച്ചിട്ടുണ്ട്.

ആർഎസ്എസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വിജയദശമി പഥസഞ്ചലനം പുത്തരിക്കണ്ടം മൈതാനത്ത് സമാപിച്ചപ്പോൾ (ഒക്ടോബർ 6ലെ ചിത്രം)
ആർഎസ്എസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വിജയദശമി പഥസഞ്ചലനം പുത്തരിക്കണ്ടം മൈതാനത്ത് സമാപിച്ചപ്പോൾ (ഒക്ടോബർ 6ലെ ചിത്രം)

റിപ്പബ്ലിക്ദിന പരേഡിൽ ആർഎസ്എസ്

ആർഎസ്എസിനോട് അന്നത്തെ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റുവിന്റെയും ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായി പട്ടേലിന്റെയും സമീപനത്തെപ്പറ്റി സീതാപതി വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: 

‘ആർഎസ്എസിന്റെ പ്രവർത്തനങ്ങളിൽ പട്ടേലിനു മതിപ്പായിരുന്നു. എന്നാൽ അവർ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളോട് അദ്ദേഹം വിയോജിച്ചു. അവർക്കു കോൺഗ്രസ് പാർട്ടിയിൽ അംഗത്വം നൽകണമെന്ന നിർദേശവും പട്ടേൽ മുന്നോട്ടുവച്ചു. എന്നാൽ അത് നെഹ്റുവിനു സ്വീകാര്യമായില്ല. സർദാർ പട്ടേലിന്റെ മരണത്തോടെ ആർഎസ്എസിനു വീണ്ടും ഒറ്റപ്പെടൽ നേരിടേണ്ടി വന്നു. 1962 ൽ ഇന്ത്യക്കുമേൽ ചൈന നടത്തിയ ആക്രമണം ആർഎസ്എസിനു മുന്നിൽ പുതിയ വഴിതുറന്നു. പട്ടാളക്കാരെ സഹായിക്കാൻ പോലും അവർ തയാറായി. 1963 ൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ രണ്ടായിരത്തോളം ആർഎസ്എസ് വൊളന്റിയർമാർ ഗണവേഷത്തിൽ പങ്കെടുത്തിരുന്നതായി ആർഎസ്എസ് പ്രസിദ്ധീകരണമായ ‘ഓർഗനൈസർ’ റിപ്പോർട്ട് ചെയ്തു. അതിനെതിരെ കോൺഗ്രസിൽനിന്നു വിമർശനമുയർന്നു. എന്തുകൊണ്ട് സേവാദൾ ഡൽഹി യൂണിറ്റിലെ വൊളന്റിയർമാരെ ക്ഷണിച്ചില്ലെന്ന ചോദ്യവും ഉയർന്നു. അതിനോടുള്ള നെഹ്റുവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: പരേഡിൽ പങ്കെടുക്കാൻ ഇന്ത്യയിലെ എല്ലാ പൗരന്മാരെയും ക്ഷണിച്ചതാണ്. ആർഎസ്എസ് പങ്കെടുത്തു. സേവാദളിന്റെ അംഗബലം കുറവാണ്. അവർ പങ്കെടുത്തിരുന്നുവെങ്കിൽ അത് സംഘടനാ ദൗർബല്യത്തിന്റെ പ്രദർശനമാകുമായിരുന്നു.’

അടൽ ബിഹാരി വാജ്പേയി, എൽ.കെ.അഡ്വാനി (Photo: Manorama Archives)
അടൽ ബിഹാരി വാജ്പേയി, എൽ.കെ.അഡ്വാനി (Photo: Manorama Archives)

വാജ്പേയിയും അഡ്വാനിയും തമ്മിലെ രാഗലയം

ജുഗൽബന്ദിയെന്നത് ഒരു സംഗീത പരിപാടിയാണ്. ഒന്നിലേറെപ്പേർ പങ്കെടുക്കുന്ന സംഗീത ലയം. അതിൽ ആരാണു മുന്നിലെന്നു പ്രവചിക്കാനാകില്ല. രാഷ്ട്രീയ പ്രവർത്തനത്തിലും ഈ രാഗലയം പലപ്പോഴും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് സംഘപരിവാറിനും ബിജെപിക്കുമിടയിൽ. അടൽ ബിഹാരി വാജ്പേയി, എൽ.കെ.അഡ്വാനി എന്നീ രണ്ടു നേതാക്കൾക്ക് ആറുപതിറ്റാണ്ടോളം ഈ പ്രസ്ഥാനങ്ങളെ മുന്നോട്ടു നയിക്കാൻ കഴിഞ്ഞതിനു പിന്നിലെ സമവാക്യങ്ങളുടെ കാണാപ്പുറങ്ങളാണ് ‘ജുഗൽബന്ദി’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. ആർഎസ്എസിന്റെ സ്ഥാപനം മുതൽ നരേന്ദ്രമോദി അധികാരത്തിലെത്തുന്നതുവരെയുള്ള കഥയാണിത്. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തളർന്നപ്പോൾ ബിജെപി മാത്രം എന്തുകൊണ്ടു മുന്നേറി? അവരുടെ ജീനുകളിലെ ഐക്യമെന്ന മന്ത്രമാണ് അതിനു കാരണമെന്നാണ് വിനയ് സീതാപതിയുടെ കണ്ടെത്തൽ. പാർട്ടിക്കുള്ളിലെ വിയോജിപ്പുകൾ പുറത്തേക്കു വരാതിരിക്കാൻ ബിജെപിയും സംഘപരിവാറും നടത്തുന്ന ജാഗ്രത ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപാർട്ടികൾക്കുമുള്ള പാഠമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബിജെപിയുടെയും സംഘപരിവാറിന്റെയും ജൈത്രയാത്രയെക്കുറിച്ചുള്ള ഈ പുസ്തകത്തിൽനിന്ന് രാഷ്ട്രീയ വിദ്യാർഥികൾക്കു പഠിക്കാൻ ഏറെയുണ്ട്. ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ഹിന്ദുസമൂഹത്തെ ഹിന്ദുമഹാസഭയിൽനിന്ന് അകറ്റി കോൺഗ്രസിലേക്ക് അടുപ്പിച്ച ഗാന്ധിയൻ രാഷ്ട്രതന്ത്രവും പിൽക്കാലത്ത് സംഘപരിവാറും ബിജെപിയും അതിനെ എങ്ങനെ അതിജീവിച്ചുവെന്ന പാഠവുമാണ് പ്രധാനം. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനെക്കുറിച്ച് വിനയ് സീതാപതി രചിച്ച ‘ദ് ഹാഫ് ലയൺ’ എന്ന പുസ്തകവും ബെസ്റ്റ് സെല്ലറായിരുന്നു.

English Summary: Insider About Jawaharlal Nehru and Sangh Parivar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com