ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടീദാർ സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചെന്നും ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അവകാശപ്പെട്ട് ബിജെപി നേതാവ് ഹാർദിക് പട്ടേൽ. ‘‘പട്ടീദാർമാർ ഒറ്റക്കെട്ടാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. 2017ലെ തിരഞ്ഞെടുപ്പിൽ സാഹചര്യം വ്യത്യസ്തമായിരുന്നു. 10 ശതമാനം സാമ്പത്തിക സംവരണം ഗുജറാത്തിലെ പട്ടേലുകൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിച്ചു. ഇത്തവണ ബിജെപിക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് പട്ടേലുകൾ ഉറപ്പാക്കും.’’– ഹാർദിക് മാധ്യമങ്ങളോട് പറഞ്ഞു.

സാമ്പത്തിക സംവരണം ചരിത്രപരമായ തീരുമാനമെന്നു വിശേഷിപ്പിച്ച ഹാർദിക്, പ്രധാനമന്ത്രിയെ പ്രശംസിച്ചു. അമ്പതിലധികം സമുദായങ്ങളിലെ ദരിദ്രർക്ക് ഇതു പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കും ഇതു വളരെയധികം പ്രയോജനപ്പെടും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പട്ടീദാർ സമരം ഇരുപതോളം സീറ്റുകളെ നേരിട്ടും മറ്റു ചില മണ്ഡലങ്ങളെ പരോക്ഷമായും ബാധിച്ചു. എന്നാൽ ഇപ്പോൾ സാമ്പത്തിക സംവരണത്തിലൂടെ പട്ടേലുകൾക്കു മാത്രമല്ല, മറ്റു പല സമുദായങ്ങൾക്കും ആനുകൂല്യം ലഭിക്കുമെന്ന് ഹാർദിക് ചൂണ്ടിക്കാട്ടി.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപു പട്ടീദാർ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഹാർദിക് പട്ടേൽ, പിന്നീട് 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു. ഈ വർഷം ജൂണിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. വിരാംഗ്രാം മണ്ഡലത്തിലാണ് ഹാർദിക്, ബിജെപിക്കായി മത്സരിക്കുന്നത്.

English Summary: Gujarat assembly elections: ‘Patels will ensure BJP wins with massive majority’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com