ADVERTISEMENT

തിരുവനന്തപുരം∙ ശശി തരൂരിന്റെ മലബാർ പര്യടനം ഐ ഗ്രൂപ്പിലെ സമവാക്യങ്ങൾ പൊളിച്ചെഴുതുന്നു. തരൂരിനോടുള്ള വിലക്കിന് പിന്നിൽ ഐ ഗ്രൂപ്പിലെ പ്രധാനികളെയാണ് കെ.മുരളീധരൻ ഉന്നംവയ്ക്കുന്നത്. കെ.സുധാകരന്റെ പിന്തുണയും എ ഗ്രൂപ്പിന്റെ മാനസിക പിന്തുണയും കൂടി ലഭിക്കുന്നതോടെ തരൂർ കൂടുതൽ കരുത്താർജ്ജിക്കുകയാണ്. മുഖ്യമന്ത്രിപദം തന്നെ ലക്ഷ്യമിട്ട് ശശി തരൂർ സന്നാഹമത്സരത്തിന് ഇറങ്ങിയതാണെന്ന സംശയം കോൺഗ്രസിൽ ശത്രുക്കളെ പോലും ഒന്നിപ്പിക്കുകയാണ്.

തരൂരിനോടുള്ള എതിർപ്പിൽ രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും വി.ഡി.സതീശനും ഒരുപക്ഷത്താണ്. പ്രവർത്തകരുടെ വികാരവും ഒഴുക്കും തിരിച്ചറിഞ്ഞ് കെ.സുധാകരനും തരൂരിനൊപ്പം നിലയുറപ്പിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ തരൂരിന്റെ പരിപാടിയിൽ പങ്കെടുത്തത് ഇതിന്റെ തെളിവാണ്. നിലപാട് പരസ്യമാക്കിയിട്ടില്ലെങ്കിലും എ ഗ്രൂപ്പിന്റെ മാനസിക പിന്തുണ തരൂരിനുണ്ട്. വിവാദം അനാവശ്യമായിരുന്നുവെന്നാണ് എ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. തരൂരിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന വികാരം പാർട്ടിക്കുള്ളിൽ മാത്രമല്ല, മുന്നണിക്കുള്ളിലുമുണ്ട്. 

എല്ലാവർക്കും സ്വീകാര്യൻ എന്ന വിശേഷണമാണ് തരൂരിന്റെ ബാങ്ക് ബാലൻസ്. യുവനിരയെ ഒപ്പം നിർത്തി താഴെത്തട്ടിൽ സ്വാധീനം ശക്തിപ്പെടുത്തി ഘടകക്ഷികളുടെയും സമുദായസംഘടനകളുടെയും പിന്തുണ ഉറപ്പിച്ച് മുന്നേറുകയാണ് തരൂർ. ഇതിനിടയിൽ ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ കെ.മുരളീധരൻ, എം.കെ.രാഘവൻ ഉൾപ്പെടെയുള്ളവരുടെ കൂടി പിന്തുണ ലഭിക്കുന്നത് തരൂരിന് നേട്ടമാകും. 

t-padmanabhan
ശശി തരൂരിനൊപ്പം ടി.പത്മനാഭൻ (Screengrab: Manorama News)

അതേസമയം, തരൂരിനെ പിന്തുണച്ച് കഥാകാരൻ ടി. പത്മനാഭനും രംഗത്തെത്തി. ഇന്ത്യ എന്ന വികാരം ഉൾക്കൊള്ളാൻ സാധിക്കാത്തവരുടെ ഇടയിലാണ് ശശി തരൂർ ജീവിക്കുന്നത്.. തരൂരിനെതിരെ ആവനാഴിയിലെ സകല അസ്ത്രങ്ങളും പ്രയോഗിക്കപ്പെട്ടെങ്കിലും യുവാക്കളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാഹി കലാ ഗ്രാമത്തിൽ സ്ഥാപിച്ച പ്രതിമ അനാച്ഛാദനം ചെയ്യാൻ എത്തിയ തരൂരിനോട് ഒരു പഴയ കോൺഗ്രസുകാരന്റെ അവകാശത്തോടെ ചിലത് പറയാനുണ്ടെന്ന് അറിയിച്ചായിരുന്നു ടി.പത്മനാഭന്റെ വാക്കുകൾ. എന്തുവന്നാലും പാർട്ടി വിട്ടു പോകരുതെന്ന് ഹാസ്യരൂപേണ ഒരു ഉപദേശവും ടി.പത്മനാഭൻ തരൂരിന് നൽകി. 

ചൊവ്വാഴ്ച രാവിലെ എട്ടരയോടെ പാണക്കാട് എത്തുന്ന ശശി തരൂർ തങ്ങളും കുഞ്ഞാലിക്കുട്ടിയുമായും ചർച്ച നടത്തും. വൈകിട്ട് കോഴിക്കോടും മറ്റന്നാൾ കണ്ണൂരും വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് തരൂർ പര്യടനം അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങുക.

English Summary: Shashi Tharoor congress group politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com