ADVERTISEMENT

വഡോദര∙ 130ൽ അധികം പേരുടെ മരണത്തിൽ കലാശിച്ച ഗുജറാത്തിലെ മോർബി പാലം ദുരന്തത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് ഒട്ടേറെ പിഴവുകൾ. ഒക്ടോബർ 30ന് അപകടം നടന്ന ദിവസം ആകെ 3,165 ടിക്കറ്റുകൾ വിറ്റഴിക്കാനായി പുറത്തിറക്കിയെന്ന് ഫൊറൻസിക് അന്വേഷണ റിപ്പോർട്ട് കൈമാറവെ ജില്ലാ കോടതിയിൽ സർക്കാർ അഭിഭാഷകൻ പറഞ്ഞു. അത്രയും ടിക്കറ്റുകൾ വിറ്റുപോയിട്ടില്ലെങ്കിലും തൂക്കുപാലത്തിനു വഹിക്കാവുന്ന തൂക്കത്തിന്റെ പരിധി ഒരു നൂറ്റാണ്ട് മുൻപേ തീരുമാനിച്ചിരുന്നതാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

പാലത്തിന്റെ കേബിളുകൾ തുരുമ്പിച്ചിരുന്നു. അടിത്തറ തകർന്നിരുന്നു. കേബിളുകളും അടിത്തറയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന ബോൾട്ടുകൾ അഴിഞ്ഞ നിലയിൽ ആയിരുന്നു. പാലം നവീകരണത്തിന് കരാർ എടുത്ത ഒറേവ കമ്പനി പാകിയ പുതിയ ഫ്ലോറിങ്ങിനെ താങ്ങാൻ പഴയ കേബിളുകൾക്കു കഴിഞ്ഞില്ലെന്ന് പ്രാഥമിക അന്വേഷണം പുറത്തുകൊണ്ടുവന്നിരുന്നു.

ഒറേവ കമ്പനി നിയമിച്ച ദിവസ വേതനക്കാരായ സുരക്ഷാ ജീവനക്കാർക്കും ടിക്കറ്റ് വിൽപ്പനക്കാർക്കും ജനക്കൂട്ടത്തെ നിയന്ത്രിച്ച് പരിചയമില്ല. കേസിൽ ഇതുവരെ ഒൻപതു ജീവനക്കാർ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ കമ്പനിയുടെ ഉന്നത നേതൃത്വത്തിലുള്ളവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സുരക്ഷാ മുൻകരുതലുകളെക്കുറിച്ചോ എത്രപേരെ പാലത്തിലേക്കു കടത്തിവിടണമെന്നോ സുരക്ഷാ ജീവനക്കാരോടു പറഞ്ഞിരുന്നില്ല. കമ്പനിക്കാണ് സുരക്ഷയുടെ ചുമതല. എന്നാൽ അപകടം ഉണ്ടായാൽ ലൈഫ് ഗാർഡുകളോ ബോട്ടോ ഒരുക്കിവയ്ക്കാൻ കമ്പനി തയാറായിരുന്നില്ല.

നവീകരണത്തിനുശേഷം പാലം തുറന്നുകൊടുത്തതിന് നാലു ദിവസങ്ങൾക്കുശേഷമാണ് മച്ചു നദിക്കു കുറുകെയുള്ള നടപ്പുപാലം തകർന്നുവീണത്. 8–12 മാസം വരെ അടച്ചിടാൻ കരാറുണ്ടായിരുന്ന പാലം നവീകരണത്തിന് ഏഴു മാസങ്ങൾക്കുശേഷം ഒക്ടോബർ 26ന് തുറന്നുകൊടുക്കുകയായിരുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലും നേടാതെ ഗുജറാത്തി പുതുവർഷത്തിനാണ് പാലം തുറന്നുകൊടുത്തത്.

English Summary: 3,165 Tickets Issued On Day Gujarat Bridge Collapsed, Finds Damning Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com