ADVERTISEMENT

തിരുവനന്തപുരം∙ കോർപറേഷനിലെ 295 താൽക്കാലിക നിയമനങ്ങൾക്കായി മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തു നൽകിയെന്ന ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഡിജിപിയുടെ നിർദേശം. കേസെടുക്കണമെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയും ഡിജിപിയും ചർച്ച ചെയ്തശേഷമാണ് കേസെടുത്ത് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ആരെയും പ്രതി ചേർക്കാതെയായിരിക്കും കേസെടുക്കുക. ഏതു യൂണിറ്റ് അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കുമെന്നും ഡിജിപി അറിയിച്ചു.

കത്ത് വ്യാജമാണോ യഥാർഥമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്. യഥാർ‌ഥ കത്ത് കണ്ടെത്താനായിട്ടില്ല. വാട്സാപ്പിൽ പ്രചരിച്ച കത്തിന്റെ കോപ്പി മാത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. കത്ത് വ്യാജമാണെന്നാണ് മേയറുടെ മൊഴിയെന്ന് റിപ്പോർട്ടിലുണ്ട്. കത്ത് അയച്ചതായി പറയുന്ന ദിവസം മേയർ സ്ഥലത്തുണ്ടായിരുന്നില്ല. അത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മൊഴി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുന്നതിന് കേസ് റജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ തിരുകി കയറ്റാൻ ലിസ്റ്റ് ചോദിച്ച് മേയർ ആര്യാ രാജേന്ദ്രന്റെ ലെറ്റർ പാഡിൽ എഴുതിയ കത്ത് ഈ മാസം അഞ്ചിനാണ് പുറത്തുവന്നത്. ഒരു നേതാവ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തതോടെയാണ് കത്ത് ചോർന്നത്. വലിയ രാഷ്ട്രീയ വിവാദമായതോടെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വിട്ടു. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്താനും തീരുമാനിച്ചു. കത്തിനെക്കുറിച്ച് പാർട്ടി അന്വേഷണവും പുരോഗമിക്കുകയാണ്. രണ്ടംഗ കമ്മിഷനാണ് കത്തിനെക്കുറിച്ച് അന്വേഷിക്കുന്നത്. എസ്എടി ആശുപത്രിയിലെ നിയമനങ്ങളിൽ പാർട്ടി പട്ടിക ആവശ്യപ്പെട്ടു കണ്ട് സിപിഎം പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലിന്റെ കത്തും ജില്ലാ മെർക്കന്റൈൽ സഹകരണ സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി ആനാവൂർ എഴുതിയ കത്തും പാർട്ടി അന്വേഷിക്കും.

English Summary: DGP instructs to register a case in mayor Arya Rajendran's letter controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com